തിരുവനന്തപുരം: കോവിഡ് ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയര്‍ന്നു നില്‍ക്കുന്ന മലപ്പുറത്ത് നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മലപ്പുറത്തിനായി പ്രത്യേക ആക്ഷന്‍ പ്ളാന്‍ നടപ്പാക്കുമെന്നും തിങ്കള്‍, ചൊവ്വ ദിവസങ്ങളിലായി 75,000 പരിശോധന നടത്തുമെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
മലപ്പുറത്ത് കൂടുതല്‍ പോലീസ് ഉദ്യോഗസ്‌ഥരെ പ്രത്യേക ചുമതലക്ക് നിയമിക്കും. ജില്ലയിൽ പരിശോധന ശക്‌തമാക്കാനായി ക്രമസമാധാന വിഭാഗം എഡിജിപി, ഉത്തരമേഖല ഐജി എന്നിവര്‍ മലപ്പുറത്ത് ക്യാംപ് ചെയ്‌ത് നടപടികള്‍ക്ക് നേതൃത്വം നല്‍കി വരികയാണെന്നും മുഖ്യമന്ത്രി അറിയിച്ചു.
നിലവിലുള്ള നിയന്ത്രണങ്ങൾ ഫലപ്രദമായി നടപ്പിലാക്കുന്നതിന് ജില്ലാ ഭരണ സംവിധാനത്തിന്റെയും പോലീസിന്റെയും നേതൃത്വത്തില്‍ കര്‍ശനമായ പരിശോധനകളാണ് മലപ്പുറത്ത് നടക്കുന്നത്. നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് എതിരെ എല്ലാ നടപടികളും സ്വീകരിക്കാന്‍ പോലീസിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
അതേസമയം മലപ്പുറം ജില്ലയില്‍ നാളെ അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകളും തുറക്കില്ലെന്ന് ജില്ലാ കളക്‌ടർ ബി ഗോപാലകൃഷ്‌ണന്‍ അറിയിച്ചു. അടിയന്തര ആവശ്യങ്ങള്‍ക്കായുള്ള മെഡിക്കല്‍ സേവനങ്ങള്‍ മാത്രമാകും നാളെ ജില്ലയില്‍ പ്രവര്‍ത്തിക്കുക.
Also Read: സതീശൻ വന്നാലും കോൺഗ്രസ് രക്ഷപ്പെടില്ല; കെ സുരേന്ദ്രൻ