ന്യൂഡെൽഹി: കോവിഷീൽഡ് വാക്‌സിൻ ഡോസുകളുടെ ഇടവേളകളിൽ ഇളവു തേടി കിറ്റക്‌സ് സുപ്രീം കോടതിയെ സമീപിച്ചു. വിദേശത്തേക്ക് പോകുന്നവരെയും നാട്ടിലെ ഫാക്‌ടറിയിൽ ജോലി ചെയ്യുന്നവരെയും രണ്ടായി കാണുന്നത് വിവേചനപരമാണെന്നും കിറ്റക്‌സ് സുപ്രീം കോടതിയിൽ ഫയൽ ചെയ്‌ത ഹരജിയിൽ ആരോപിച്ചിട്ടുണ്ട്. പണമടച്ച് കോവിഷീൽഡ് വാക്‌സിൻ എടുക്കുന്നവർക്ക് രണ്ടാം ഡോസ് നാല് ആഴ്‌ചക്ക് ശേഷം സ്വീകരിക്കാൻ അനുവദിക്കുന്ന വിധി റദ്ദാക്കിയ ഹൈക്കോടതി ഉത്തരവ് സ്‌റ്റേ ചെയ്യണമെന്നും ഹരജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
പണം അടച്ച് കോവിഷീൽഡ് വാക്‌സിൻ എടുക്കുന്നവർക്ക് രണ്ടാം ഡോസ് നാല് ആഴ്‌ച കഴിഞ്ഞ് എടുക്കാൻ കഴിയുന്ന തരത്തിൽ കോവിൻ പോർട്ടലിൽ മാറ്റം വരുത്താൻ കേരള ഹൈക്കോടതിയുടെ സിംഗിൾ ബെഞ്ച് ഉത്തരവിട്ടിരുന്നു. ഈ ഉത്തരവ് ഡിവിഷൻ ബെഞ്ച് റദ്ദാക്കിയതിന് എതിരെയാണ് കിറ്റക്‌സ് സുപ്രീം കോടതിയെ സമീപിച്ചത്.
വിദേശത്തേക്ക് പോകുന്നവർക്ക് മാത്രം വാക്‌സിൻ കുത്തിവെപ്പിന്റെ ഇടവേളകളിൽ ഇളവ് അനുവദിക്കുന്നത് ഭരണഘടന ഉറപ്പാക്കുന്ന തുല്യതയുടെ ലംഘനം ആണെന്ന് ഹരജിയിൽ കിറ്റക്‌സ് എംഡി സാബു ജേക്കബ് ചൂണ്ടിക്കാട്ടുന്നു. ആദ്യ ഡോസ് സ്വീകരിച്ച് ആറ് ആഴ്‌ചക്ക് ഇടയിലും എട്ട് ആഴ്‌ചക്ക് ഇടയിലും രണ്ടാമത്തെ ഡോസ് സ്വീകരിക്കുമ്പോഴാണ് വാക്‌സിൻ ഏറ്റവും ഫലപ്രദമെന്ന് ഐസിഎംആർ തന്നെ വ്യക്‌തമാക്കിയിട്ടുണ്ട്.
വാക്‌സിൻ സ്വീകരിക്കാനുള്ള അവകാശം പോലെ തന്നെ എപ്പോൾ സ്വീകരിക്കണം എന്ന അവകാശവും ഒരു വ്യക്‌തിക്ക് ഉണ്ടെന്ന കാര്യം ഹൈക്കോടതി കണക്കിലെടുത്തില്ല. രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം വീണ്ടും കൂടുകയാണ്. അതിനാൽ ആദ്യ ഡോസ് സ്വീകരിച്ച് നാല് ആഴ്‌ചക്ക് ശേഷം പണമടച്ച് വാക്‌സിൻ സ്വീകരിക്കാൻ അനുമതി നൽകണമെന്ന് ഹരജിയിൽ കിറ്റക്‌സ് ആവശ്യപ്പെട്ടിട്ടുണ്ട്. അഭിഭാഷകൻ ഹാരിസ് ബീരാൻ ആണ് കിറ്റക്‌സിന്റെ ഹരജി സുപ്രീം കോടതിയിൽ ഫയൽ ചെയ്‌തിരിക്കുന്നത്.
Read Also: ഡിഎംഒമാർക്ക് വിലക്ക്; മുൻകൂർ അനുമതിയില്ലാതെ വാർത്താ സമ്മേളനങ്ങൾ നടത്തരുത്