തിരുവനന്തപുരം: മരംമുറി വിവാദത്തില്‍ അടിയന്തരയോഗം ചേര്‍ന്ന് സിപിഐ. കഴിഞ്ഞ സർക്കാർ കാലയളവിലുണ്ടായ കോടികളുടെ വനംകൊള്ളയുടെ കൂടുതൽ വിവരങ്ങൾ പുറത്ത് വന്നതോടെ പ്രതിരോധത്തിൽ ആയിരിക്കുകയാണ് സിപിഐ. പാര്‍ട്ടി ആസ്‌ഥാനമായ എംഎന്‍ സ്‌മാരകത്തിലേക്ക് റവന്യൂ മന്ത്രി കെ രാജനേയും മുന്‍മന്ത്രി ഇ ചന്ദ്രശേഖരനേയും സംസ്‌ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ വിളിച്ചുവരുത്തി.
മരംകൊള്ളയുമായി ബന്ധപ്പെട്ട് ഇരുവരില്‍ നിന്നും വിശദീകരണം തേടിയതായാണ് വിവരം. ഇരുവരും എംഎന്‍ സ്‌മാരകത്തിലെത്തി കാനം രാജേന്ദ്രനുമായി കൂടിക്കാഴ്‌ച നടത്തുകയാണ്. ബിനോയ് വിശ്വം എംപിയും സ്‌ഥലത്തെത്തിയിട്ടുണ്ട്.
വനംകൊള്ളയുമായി ബന്ധപ്പെട്ട് മന്ത്രിമാർക്കെതിരെ വരെ ആരോപണങ്ങൾ ഉയരുന്ന സാഹചര്യത്തിലാണ് വിഷയം വിശദമായി ചര്‍ച്ച ചെയ്യാൻ സിപിഐ തീരുമാനിച്ചത്. മുട്ടിൽ വനം കൊള്ളയുമായി ബന്ധപ്പെട്ട് കഴിഞ്ഞ മന്ത്രിസഭയിലെ സിപിഐ കൈകാര്യം ചെയ്‌ത വനം, റവന്യൂ വകുപ്പുകൾക്ക് എതിരെയാണ് ആരോപണമുയർന്നത്.
കേരളത്തിൽ കോടിക്കണക്കിന് രൂപയുടെ മരങ്ങളാണ് റവന്യൂ ഉത്തരവിന്റെ മറവിൽ വെട്ടി വീഴ്‌ത്തിയത്. അതേസമയംമരം മുറി കേസിൽ വിജിലൻസ്, വനംവകുപ്പ് ഉദ്യോഗസ്‌ഥർ അടങ്ങുന്ന വലിയ സംഘത്തിനാകും ഇനി മുതൽ അന്വേഷണ ചുമതല. ക്രൈം ബ്രാഞ്ച് എഡിജിപി എസ് ശ്രീജിത്തിന്റെ നേതൃത്വത്തിലാണ് അന്വേഷണ സംഘം പ്രവര്‍ത്തിക്കുക. മൂന്ന് മേഖലകളായി തിരിച്ച് അന്വേഷണം നടത്താനാണ് തീരുമാനം. മൂന്ന് മേഖലകളിൽ ഉള്‍പ്പെടുന്ന ഓരോ ജില്ലകളിലെയും കാര്യങ്ങൾ പ്രത്യേകം അന്വേഷിക്കുകയും പ്രത്യേക എഫ്ഐആര്‍ ഇട്ട് കേസെടുക്കുകയും ചെയ്യാനാണ് തീരുമാനം. എസ്‌പിമാരുടെ നേതൃത്വത്തിലായിരിക്കും മേഖലകളിലെ അന്വേഷണം.
Read Also: പ്രതിഷേധങ്ങൾക്കിടെ ലക്ഷദ്വീപിൽ ലോക്ക്ഡൗൺ ഒരാഴ്‌ച കൂടി നീട്ടി