കവരത്തി: അഡ്‌മിനിസ്‌ട്രേറ്റർ പ്രഫുൽ പട്ടേലിന്റെ ഭരണ പരിഷ്‌കാരങ്ങളിൽ പ്രതിഷേധം ശക്‌തമാകുന്നതിനിടെ ലക്ഷദ്വീപിൽ ലോക്ക്ഡൗൺ ഒരാഴ്‌ച കൂടി നീട്ടി. കോവിഡ് വ്യാപനത്തെ തുടർന്നാണ് തീരുമാനം എന്നാണ് വിശദീകരണം. ഒരാഴ്‌ചത്തെ സന്ദർശനത്തിനായി പ്രഫുൽ പട്ടേൽ ഇന്ന് കവരത്തിയിൽ എത്തുന്നതിനിടെയാണ് ലോക്ക്ഡൗൺ നീട്ടി ഉത്തരവ് വരുന്നത്.
ഒരാഴ്‌ചത്തെ സന്ദർശനത്തിൽ ദ്വീപിൽ നടപ്പിലാക്കുന്ന പരിഷ്‌കാരങ്ങളുടെ പുരോഗതി പട്ടേൽ വിലയിരുത്തും. ഇന്ന് ഉച്ചയോടെ കവരത്തിയിൽ എത്തുന്ന പ്രഫുൽ പട്ടേൽ, വിവിധ വകുപ്പ് ഉദ്യോഗസ്‌ഥരുമായി കൂടിക്കാഴ്‌ച നടത്തും.
അതേസമയം, അഡ്‌മിനിസ്ട്രേറ്ററുടെ സന്ദർശനത്തിൽ പ്രതിഷേധിച്ച് ലക്ഷദ്വീപ് നിവാസികൾ ഇന്ന് കരിദിനം ആചരിക്കുകയാണ്. സേവ് ലക്ഷദ്വീപ് ഫോറത്തിന്റെ ആഭിമുഖ്യത്തിലാണ് ദ്വീപ് സമൂഹം കരിദിനം ആചരിക്കുന്നത്. രാവിലെ വീടുകളിൽ കറുത്ത കൊടി ഉയർത്തി. കറുത്ത വസ്‌ത്രം ധരിക്കാനും കറുത്ത മാസ്‌ക് അണിയാനും ആഹ്വാനം ചെയ്‌തിട്ടുണ്ട്.
‘ചരിത്രദിനത്തിനായി തയ്യാറെടുക്കാം’, ‘നമ്മള്‍ അതിജീവിക്കും’, ‘ഒറ്റക്കെട്ടായി നമുക്ക് മുന്നേറാം’ എന്നീ മുദ്രാവാക്യങ്ങളോടെയാണ് ലക്ഷദ്വീപ് ഭരണകൂടത്തിന്റെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ ദ്വീപ് ജനത പ്രതിഷേധിക്കുന്നത്.
ഇന്ന് രാത്രി 9ന് എല്ലാ വീടുകളിലും വിളക്കുകൾ അണച്ചു മെഴുകുതിരി വെട്ടത്തിൽ പ്‌ളേറ്റും ചിരട്ടയും കൊട്ടി ‘ഗോ പട്ടേൽ ഗോ’ എന്ന മുദ്രാവാക്യം മുഴക്കാനും സേവ് ലക്ഷദ്വീപ് ഫോറം ആഹ്വാനം ചെയ്‌തിട്ടുണ്ട്. വീടിന് പുറത്തിറങ്ങി പ്രതിഷേധിക്കരുതെന്ന് ജനങ്ങൾക്ക് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.
പ്രതിഷേധത്തിന്റെ പശ്‌ചാത്തലത്തിൽ ദ്വീപിലെത്തുന്ന പ്രഫുൽ പട്ടേലിന് കർശന സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. ജാഗ്രത പാലിക്കാൻ പോലീസുൾപ്പെടെയുള്ള സേനാവിഭാഗങ്ങളോടും നിർദ്ദേശിച്ചിട്ടുണ്ട്. പ്രാദേശിക പ്രതിഷേധം അതിരുവിടാതിരിക്കാൻ പഴുതടച്ച ക്രമീകരണങ്ങളും പോലീസ് ഒരുക്കിയിട്ടുണ്ട്.
Most Read: ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പില്‍ ആം ആദ്‌മി എല്ലാ സീറ്റിലും മൽസരിക്കും; കെജ്‌രിവാള്‍