പത്തനംതിട്ട: പിബി സന്ദീപ് കുമാറിന്റേത് രാഷ്‌ട്രീയ കൊലപാതകമല്ലെന്ന് പോലീസ്. വ്യക്‌തി വൈരാഗ്യമാണ് കൊലപാതകത്തിന് പിന്നിലെന്ന് സംശയിക്കുന്നു എന്ന് എസ്‌പി ആർ നിശാന്തിനി പറഞ്ഞു. 24 ന്യൂസിനോടായിരുന്നു പ്രതികരണം. കൊലപാതകത്തിന് പിന്നിൽ അഞ്ചാംഗ സംഘമാണ്. ഇതിൽ ജിഷ്‌ണു, നന്ദു,പ്രമോദ്, മുഹമ്മദ് ഫൈസൽ എന്നീ നാല് പ്രതികൾ പൊലീസ് കസ്‌റ്റഡിയിലാണ്.
കേസിൽ ഉൾപ്പെട്ട വേങ്ങൽ സ്വദേശി അഭി എന്നയാൾക്കായി പൊലീസ് തെരച്ചിൽ ഉർജിതമാണ്. ആലപ്പുഴയിലെ കരുവാറ്റയിൽ നിന്നുമാണ് നാല് പ്രതികളും പിടിയിലായത്. മുഖ്യപ്രതി ജിഷ്‌ണു ചാത്തങ്കേരി യുവമോർച്ച മുൻ പെരിങ്ങര പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റാണ്.
അതേസമയം സന്ദീപ് കുമാറിന്റെ കൊലപാതകത്തിന് പിന്നിൽ ആർഎസ്എസെന്ന് സിപിഎം സെക്രട്ടറി എ വിജയരാഘവൻ. ബിജെപി വിട്ട് പല പ്രവർത്തകരും ഇടതുപക്ഷത്തേക്ക് എത്തിയതാണ് കൊലപാതകത്തിലേക്ക് നയിച്ചത്. നാടിന്റെ സമാധാനം തകർക്കാനുള്ള ഗൂഢാലോചനയാണിതെന്നും എ വിജയരാഘവൻ ആരോപിച്ചു.
സന്ദീപിന്‍റെ കൊലപാതകത്തിന് പിന്നിൽ ജിഷ്‌ണു എന്ന ആർഎസ്എസ് പ്രവർത്തകനും മറ്റ് നാല് പേരുമാണെന്ന് പ്രാദേശിക സിപിഎം നേതൃത്വം ആരോപിച്ചിരുന്നു.കേസിൽ മൂന്ന് പേരെ പോലീസ് പിടികൂടി. തിരുവല്ല സ്വദേശികളായ ജിഷ്‌ണു, പ്രമോദ്, നന്ദു എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ ദിവസമാണ് പെരിങ്ങര ലോക്കൽ സെക്രട്ടറി സന്ദീപിനെ ബൈക്കിലെത്തിയ മൂന്നംഗ സംഘം ആക്രമിച്ചത്. രാത്രി എട്ട് മണിയോടെ മേപ്രാലിൽ വെച്ചായിരുന്നു സംഭവം.
മാരകമായി മുറിവേറ്റ സന്ദീപിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സന്ദീപിന്റെ പോസ്‌റ്റുമോർട്ടം ഇന്ന് കോട്ടയം മെഡിക്കൽ കോളേജിൽ നടക്കും. അതേസമയം, സന്ദീപിന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് തിരുവല്ലയിൽ ഇന്ന് സിപിഎം ഹർത്താൽ ആചരിക്കുകയാണ്. നഗരസഭയിലും അഞ്ച് സമീപ പഞ്ചായത്തുകളിലും രാവിലെ ആറ് മുതൽ വൈകിട്ട് ആറുവരെയാണ് ഹർത്താൽ.
Read also: നാടിന്റെ സമാധാനം തകർക്കാനുള്ള ഗൂഢാലോചന; എ വിജയരാഘവൻ