തിരുവനന്തപുരം : പീഡന പരാതി ഒത്തുതീർപ്പാക്കാൻ ശ്രമിച്ചെന്ന ആരോപണത്തിൽ മന്ത്രി എകെ ശശീന്ദ്രന് പിന്തുണയുമായി സിപിഎം. എകെജി സെന്ററിൽ നടന്ന യോഗത്തിൽ തൽക്കാലം മന്ത്രി രാജി വെക്കേണ്ടെന്ന നിലപാടാണ് സിപിഎം നേതൃത്വം എടുത്തത്. കൂടാതെ ജാഗ്രതക്കുറവ് ഉണ്ടായെങ്കിലും മന്ത്രിയുടെ ഭാഗത്ത് നിന്നും ദുരുദ്ദേശപരമായി ഒന്നും ഉണ്ടായിട്ടില്ലെന്നും സിപിഎം നേതൃയോഗം വിലയിരുത്തി.
സംഭവത്തിൽ പരാതിക്കാരിയെ അപമാനിക്കുന്ന തരത്തിൽ മന്ത്രിയുടെ ഭാഗത്ത് നിന്നും ഇടപെടൽ ഉണ്ടായിട്ടില്ലെന്നാണ് ഇടത് മുന്നണിയും സിപിഎമ്മും വിലയിരുത്തുന്നത്. പരാതിക്കാരിയുടെ പിതാവുമായി മന്ത്രി നടത്തിയ ഫോൺ സംഭാഷണം പാർട്ടിയിലെ പ്രശ്‌നത്തെ കുറിച്ചാണെന്നും, എന്നാൽ ഏത് തരം കേസാണെന്ന് മനസിലാക്കുന്നതിൽ ജാഗ്രതക്കുറവ് ഉണ്ടായിട്ടുണ്ടെന്നും സിപിഎം വ്യക്‌തമാക്കി.
അതേസമയം പീഡന പരാതി ഒതുക്കി തീർക്കാൻ മന്ത്രി ഇടപെട്ടെന്ന ആരോപണത്തിൽ പ്രതിപക്ഷം ശക്‌തമായി രംഗത്ത് വന്നിട്ടുണ്ട്. നാളെ ആരംഭിക്കുന്ന നിയമസഭാ സമ്മേളനത്തിൽ എകെ ശശീന്ദ്രൻ മന്ത്രിയായി ഭരണകക്ഷി ബെഞ്ചിൽ ഉണ്ടാകരുതെന്നാണ് പ്രതിപക്ഷം ആവശ്യപ്പെടുന്നത്. കൂടാതെ മന്ത്രി രാജി വച്ചില്ലെങ്കിൽ സഭയിൽ ഇക്കാര്യം ഉന്നയിക്കുമെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ വ്യക്‌തമാക്കി.
Read also : കണ്ണൂർ നഗരസഭയിൽ ഇനി ബൈസിക്കിൾ പട്രോളിംഗ്