കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ കാവ്യാ മാധവനെ ചോദ്യം ചെയ്യാന്‍ ക്രൈം ബ്രാഞ്ച് സംഘം ആലുവയിലെ ദിലീപിന്റെ വീടായ ‘പത്‌മസരോവര’ത്തിൽ എത്തി. അല്‍പ സമയത്തിനുള്ളില്‍ കാവ്യയെ അന്വേഷണ സംഘം ചോദ്യം ചെയ്യുമെന്നാണ് വിവരം.
കേസന്വേഷണം ഈ മാസം 31ന് മുന്‍പായി പൂര്‍ത്തിയാക്കണമെന്ന കോടതി നിര്‍ദ്ദേശത്തിന്റെ സാഹചര്യത്തിലാണ് ക്രൈം ബ്രാഞ്ചിന്റെ നീക്കം. നടിയെ ആക്രമിച്ച കേസില്‍ കാവ്യയുടെ പങ്കിനെക്കുറിച്ചുള്ള പുതിയ വെളിപ്പെടുത്തലുകളുടെ അടിസ്‌ഥാനത്തിലാണ് ചോദ്യം ചെയ്യല്‍.
നടിയെ ആക്രമിച്ച കേസിന്റെ ഗൂഡാലോചനയിൽ ദിലീപിനൊപ്പം കാവ്യയ്‌ക്കും പങ്കുണ്ടോയെന്നാണ് തുടരന്വേഷണത്തിൽ പ്രത്യേക അന്വേഷണസംഘം പരിശോധിക്കുന്നത്. ഇതിൽ വ്യക്‌തത വരുത്തുന്നതിനാണ് കാവ്യയ്‌ക്ക് നോട്ടീസ് നൽകിയത്.
കാവ്യയുടെ ചോദ്യം ചെയ്യല്‍ കേസിൽ നിര്‍ണായകമാണ്. ഫോണ്‍ രേഖകളില്‍ നിന്ന് വെളിപ്പെട്ട കാര്യങ്ങളെക്കുറിച്ചും ക്രൈം ബ്രാഞ്ച് കാവ്യയില്‍ നിന്ന് വിശദീകരണം തേടും. ഇനിയും കാവ്യ അന്വേഷണ സംഘത്തോട് സഹകരിച്ചില്ലെങ്കിൽ കേസില്‍ പ്രതിയാക്കുന്നതടക്കമുള്ള കാര്യങ്ങളിലേക്ക് ക്രൈം ബ്രാഞ്ച് നീങ്ങാന്‍ ഇടയുണ്ട്.
മുന്‍പും കാവ്യാ മാധവനെ ചോദ്യം ചെയ്യുന്നതിനായി ക്രൈം ബ്രാഞ്ച് പലതവണ നീക്കം നടത്തിയിരുന്നു. മുന്‍പ് രണ്ട് തവണ നോട്ടിസ് നല്‍കിയിരുന്നെങ്കിലും കാവ്യയെ ചോദ്യം ചെയ്യാന്‍ സാധിച്ചിരുന്നില്ല. ആദ്യ തവണ സ്‌ഥലത്തില്ലെന്ന മറുപടിയും രണ്ടാംതവണ വീട്ടില്‍ മാത്രമേ ചോദ്യം ചെയ്യലിന് തയ്യാറാകൂ എന്ന മറുപടിയുമായിരുന്നു കാവ്യ നല്‍കിയത്.
Most Read: തൃക്കാക്കര ഉപതിരഞ്ഞെടുപ്പ്; ഇടത്, വലത് മുന്നണി സ്‌ഥാനാർഥികൾ ഇന്ന് പത്രിക സമർപ്പിക്കും