ന്യൂഡെൽഹി: ജനപ്രതിനിധികള്‍ക്ക് എതിരെയുള്ള ക്രിമിനല്‍ കേസുകള്‍ നീട്ടികൊണ്ട് പോകരുതെന്നും വേഗത്തില്‍ തീര്‍പ്പാക്കണമെന്നും സുപ്രീം കോടതി. കേസുകള്‍ എന്തിനാണ് നീട്ടുകൊണ്ടു പോകുന്നതെന്ന് ചോദിച്ച കോടതി, ഇത്തരം നടപടികള്‍ അംഗീകരിക്കില്ലെന്നും വ്യക്‌തമാക്കി.
എംഎല്‍എമാരോ എംപിമാരോ കുറ്റക്കാരാണെന്ന് കണ്ടെത്തിയാല്‍ വേഗത്തില്‍ പ്രോസിക്യൂഷന്‍ നടപടികള്‍ സ്വീകരിക്കണമെന്ന് കോടതി നിര്‍ദ്ദേശിച്ചു. ഇഡി, സിബിഐ കേസുകള്‍ വൈകുന്നത് എന്തുകൊണ്ടെന്ന് വിശദീകരിക്കണമെന്നും കോടതി അറിയിച്ചു. 20–30 വര്‍ഷമായിട്ടും കുറ്റപത്രം നല്‍കാത്ത കേസുകളുണ്ടെന്ന് ചൂണ്ടിക്കാട്ടിയ കോടതി ഇക്കാര്യത്തില്‍ കേന്ദ്രം വിശദാംശങ്ങള്‍ നല്‍കണമെന്നും നിര്‍ദ്ദേശിച്ചു.
കൂടാതെ ഇഡിക്കെതിരെയും സിബിഐക്കെതിരെയും കോടതി വിമര്‍ശനമുന്നയിച്ചു. അന്വേഷണത്തിന്റെ ഭാഗമായി സ്വത്തുക്കള്‍ ഇഡി മരവിപ്പിക്കും. അതിന് ശേഷം ഒരു നടപടിയും ഉണ്ടാകാറില്ല. കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ രജിസ്‌റ്റര്‍ ചെയ്യുന്ന കേസുകള്‍ വലിച്ചുനീട്ടുന്നത് എന്തിനാണ്? കോടതി ചോദിച്ചു.
അതേസമയം സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട കേസുകളിലെ അന്വേഷണം പൂര്‍ത്തിയാകാന്‍ സമയമെടുക്കും എന്നായിരുന്നു സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയുടെ മറുപടി.
കേസുകള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ സുപ്രീം കോടതി ഉത്തരവ് ഇറക്കണമെന്നും സോളിസിറ്റര്‍ ജനറല്‍ ആവശ്യപ്പെട്ടു. ഇക്കാര്യം ഹൈക്കോടതിയോട് ആവശ്യപ്പെടാമെന്ന് അറിയിച്ച സുപ്രീം കോടതി ഡെൽഹിയിൽ ഇരുന്ന് എല്ലാ സംസ്‌ഥാനങ്ങളിലെയും കോടതികളെ നിരീക്ഷിക്കുക സാധ്യമല്ലെന്നും വ്യക്‌തമാക്കി.
Most Read: ജാതി സെൻസസ്; തീരുമാനം പ്രധാനമന്ത്രിയുടേത് എന്ന് ബിഹാർ മുഖ്യമന്ത്രി