വയനാട്: വിവിധ സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ച് 42 കോടിയുടെ ജിഎസ്ടി വെട്ടിപ്പ് നടത്തിയ അടക്ക കച്ചവട സംഘം പിടിയില്‍. കര്‍ണാടക, തമിഴ്നാട്, ഡെല്‍ഹി, മഹാരാഷ്ട്ര കേന്ദ്രീകരിച്ച് വന്‍തോതില്‍ ജിഎസ്ടി വെട്ടിപ്പ് നടത്തിയിരുന്ന അടക്ക കച്ചവട സംഘത്തിലെ മുഖ്യസൂത്രധാരനായ അലി അക്ബറിനെയാണ് സംസ്ഥാന ജിഎസ്ടി ഇന്റലിജന്‍സ് വിഭാഗം പിടികൂടിയത്. ജിഎസ്ടി വന്നതിനു ശേഷം സംസ്ഥാനത്ത് നികുതി വകുപ്പ് നടത്തുന്ന ആദ്യ അറസ്റ്റാണിത്. ഉന്നത ഉദ്യോസ്ഥര്‍ രണ്ട് ദിവസം വയനാട്ടില്‍ ക്യാമ്പ് ചെയ്‌ത് വളരെ ആസൂത്രിതമായാണ് പ്രതിയെ പിടികൂടിയത്.
വിവിധ സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ചു കുടുംബാംഗങ്ങളുടെ പേരില്‍ രജിസ്ട്രേഷന്‍ എടുത്ത് കേരളത്തിലേക്ക് വന്‍തോതില്‍ അടക്ക കൊണ്ടുവരുന്നതായി കാണിച്ച് ഇന്‍പുട്ട് ടാക്‌സ് എടുത്ത് നികുതി വെട്ടിക്കുകയായിരുന്നു സംഘം. ജിഎസ്ടി വന്നതിനു ശേഷം ഇവര്‍ 850 കോടിയോളം രൂപയുടെ കച്ചവടം നടത്തിയതായാണ് കണക്കാക്കുന്നത്. പ്രാഥമിക അന്വേഷണത്തില്‍, ഇതിലൂടെ 42 കോടിയോളം രൂപയുടെ നികുതി വെട്ടിപ്പ് നടന്നതായി കണ്ടെത്തി.
ധനമന്ത്രി ഡോ. തോമസ് ഐസക്കിന്റെ പ്രത്യേക നിര്‍ദേശ പ്രകാരം സംസ്ഥാന ജിഎസ്ടി കമീഷണറുടെ നേതൃത്വത്തില്‍ ഇന്‍പുട്ട് ടാക്‌സ് ക്രെഡിറ്റ് വെട്ടിപ്പ് കണ്ടെത്താന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചിരുന്നു. ഈ ഉദ്യോഗസ്ഥരാണ് വയനാട് കേന്ദ്രീകരിച്ചുള്ള വെട്ടിപ്പ് കണ്ടെത്തിയത്. അലി അക്ബറിന്റെ പനമരത്തെ വ്യാപാര സ്ഥാപനങ്ങളിലും വീട്ടിലും ഒരേസമയം നടത്തിയ റെയ്ഡില്‍ നികുതി വെട്ടിപ്പ് സംബന്ധിച്ച രേഖകള്‍ പിടിച്ചെടുത്തു. ജിഎസ്ടി ഇന്റലിജന്‍സ് വിഭാഗം ഡെപ്യൂട്ടി കമീഷണര്‍ കെ വിജയകുമാര്‍, അസിസ്റ്റന്റ് കമീഷണര്‍ ബി ദിനേശ് കുമാര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. ചോദ്യം ചെയ്യലില്‍ ഇയാള്‍ കോടികളുടെ നികുതി വെട്ടിപ്പ് നടത്തിയതായി അന്വേഷണ സംഘത്തോട് സമ്മതിച്ചു.
മുരിക്കാഞ്ചേരി സുലൈമാന്‍, മകനായ അലി അക്ബര്‍ മറ്റു ബന്ധുക്കള്‍ എന്നിവരുടെ പേരിലാണ് ജിഎസ്ടി രജിസ്‌ട്രേഷനുകള്‍ എടുത്തിരുന്നത്. ജിഎസ്ടി വന്നതിനു ശേഷം സുലൈമാനും മകന്‍ അലി അക്ബറും ചേര്‍ന്ന് തമിഴ്നാട്ടിലും ഡെല്‍ഹിയിലും രജിസ്‌ട്രേഷനുകള്‍ സംഘടിപ്പിച്ച് കേരളത്തിലെ ഇവരുടെ തന്നെ സ്ഥാപനങ്ങളിലേക്കു അടക്ക വിറ്റതായി കാണിച്ചു രേഖയുണ്ടാക്കി. തുടര്‍ന്ന് ഈ രേഖകള്‍ ഉപയോഗിച്ച് ഇവര്‍ ഇന്‍പുട്ട് ടാക്‌സ് ക്രെഡിറ്റ് എടുത്ത് നികുതി വെട്ടിപ്പ് നടത്തുകയായിരുന്നു.
Kerala News: സമ്പർക്കമറിയാൻ ക്യൂആർ കോഡ്