തിരുവനന്തപുരം: സർക്കാർ സ്ഥാപനങ്ങളിൽ ഡിജിറ്റൽ സന്ദർശക രജിസ്ട്രി നിർബന്ധമാക്കാൻ നിർദ്ദേശം. സർക്കാർ ജീവനക്കാരിലോ സന്ദർശകരിലോ കോവിഡ് ബാധയുണ്ടായാൽ സമ്പർക്കം പുലർത്തിയവരുടെ വിവരങ്ങൾ തത്സമയം ലഭ്യമാക്കുന്നതിനാണ് ഈ രീതി നടപ്പിലാക്കാൻ നിർദ്ദേശം നൽകിയിരിക്കുന്നത്.
എല്ലാ സർക്കാർ ഓഫീസിലും പൊതുസ്ഥാപനങ്ങളിലും ഈ രീതി പിന്തുടരണം. ക്യൂആർ കോഡ് വഴി ജാഗ്രത പോർട്ടലുമായി ബന്ധപ്പെടുത്തിയാണ് രജിസ്ട്രി പ്രവർത്തിക്കുക. മൊബൈൽ ഫോണിൽ ക്യൂആർ കോഡ് സ്‌കാൻ ചെയ്‌ത് രജിസ്ട്രേഷൻ പൂർത്തിയാക്കാം. സർക്കാർ സ്ഥാപനങ്ങളിൽ മാത്രമല്ല, സ്വകാര്യ സ്ഥാപനങ്ങളിലും വ്യാപാരകേന്ദ്രങ്ങളിലും വിവാഹമടക്കമുള്ള ചടങ്ങുകളിലും ഇതു പ്രയോജനപ്പെടുത്താമെന്നാണ് ആരോഗ്യ വകുപ്പിന്റെ നിർദ്ദേശം.
സ്ഥാപന ഉടമയോ ഓഫീസ് ചുമതലയുള്ള ഉദ്യോഗസ്ഥനോ ജാഗ്രത പോർട്ടലിൽ കയറി ഡിജിറ്റൽ രജിസ്ട്രിക്കായി വിവരങ്ങൾ നൽകിയാൽ ക്യൂആർ കോഡ് ലഭ്യമാകും. ഇത് ഡൗൺലോഡ് ചെയ്‌ത് സ്ഥാപനത്തിന്റെ മുൻവശത്ത് പതിപ്പിക്കണം. സ്ഥാപനത്തിലെത്തുന്ന ജീവനക്കാരും സന്ദർശകരും മൊബൈൽ ഫോണിൽ ക്യൂആർ കോഡ് സ്‌കാൻ ചെയ്യുന്നതോടെ രജിസ്ട്രേഷൻ പൂർത്തിയാകും.
ആദ്യമായി സ്‌കാൻ ചെയ്യുമ്പോൾ പേര്, ജില്ല, തദ്ദേശ സ്ഥാപനം, വിലാസം, മൊബൈൽ നമ്പർ എന്നീ വിവരങ്ങൾ നൽകണം. പിന്നീട് ഏത് സ്ഥാപനത്തിൽ സന്ദർശനം നടത്തിയാലും ക്യൂആർ കോഡ് സ്‌കാൻ ചെയ്യുന്ന നിമിഷം തന്നെ വിവരങ്ങൾ ജാഗ്രത പോർട്ടലിൽ രജിസ്റ്ററാവും. അതേസമയം, സ്മാർട്ട്ർ ഫോൺ ഇല്ലാത്തവരാണ് എത്തുന്നതെങ്കിൽ ഇവരുടെ വിവരങ്ങൾ ഉദ്യോഗസ്ഥർ സ്വന്തം ഫോൺ വഴി രജിസ്റ്റർ ചെയ്യണം.
നേരത്തെ ചില സ്വകാര്യ സ്ഥാപനങ്ങളിലും തദ്ദേശ സ്ഥാപനങ്ങളിലും സ്വന്തം നിലക്ക് ക്യൂആർ കോഡ് സംവിധാനം തുടങ്ങിയിരുന്നെങ്കിലും സർക്കാർ ഏകീകൃത സ്വഭാവത്തിൽ ആദ്യമായാണ് ഇത്തരമൊരു നിർദ്ദേശം കൊണ്ടുവരുന്നത്.