തിരുവനന്തപുരം: മന്ത്രി കെടി ജലീൽ ഇന്ന് കസ്‌റ്റംസിന് മുന്നിൽ ഹാജരാകും. ചോദ്യം ചെയ്യലിന് ഹാജരാകാണമെന്ന് ആവശ്യപ്പെട്ട് ജലീലിന് കസ്‌റ്റംസ് നോട്ടീസ് നൽകിയിരുന്നു. തിങ്കളാഴ്‌ച കൊച്ചിയിലെ കസ്‌റ്റംസ് പ്രിവന്റീവ് ആസ്‌ഥാനത്ത് ഹാജരാകാനാണ് നോട്ടീൽ ആവശ്യപ്പെട്ടിരുന്നത്.
മതഗ്രന്ഥം വിതരണം ചെയ്‌ത സംഭവത്തിലാണ് ചോദ്യം ചെയ്യൽ. ഈ സംഭവത്തിൽ പ്രത്യേകം കേസ് രജിസ്‌റ്റർ ചെയ്‌ത് കസ്‌റ്റംസ് അന്വേഷണം നടത്തി വരികയായിരുന്നു. യുഎഇ കോൺസുലേറ്റ് കൊണ്ടുവന്ന മതഗ്രന്ഥം കെടി ജലീൽ വിതരണം ചെയ്‌തതിൽ നിരവധി ചട്ടലംഘനങ്ങൾ ഉണ്ടെന്നാണ് കസ്‌റ്റംസിന്റെ വാദം. സംഭവത്തിൽ എൻഐഎയും ഇഡി രണ്ട് തവണയും ജലീലിനെ നേരത്തെ ചോദ്യം ചെയ്‌തിരുന്നു.
4478 കിലോഗ്രാം മതഗ്രന്ഥം ആണ് നയതന്ത്ര പാഴ്‌സൽ വഴി സംസ്‌ഥാനത്ത് എത്തിച്ചത്. ഇവ മലപ്പുറത്ത് വിതരണം ചെയ്യുകയും ചെയ്‌തിരുന്നു. ഇതിൽ പ്രോട്ടോക്കോൾ ലംഘനം ഉണ്ടായെന്നാണ് കസ്‌റ്റംസ് കണ്ടെത്തൽ. നയതന്ത്ര പാഴ്‌സലിൽ എത്തുന്നവ പുറത്ത് വിതരണം ചെയ്യുന്നത് നിയമപരമല്ല എന്നാണ് കസ്‌റ്റംസ് പറയുന്നത്.
നയതന്ത്ര പ്രതിനിധികളുമായി മന്ത്രിമാർ നേരിട്ട് ബന്ധപ്പെടാൻ പാടില്ലെന്നാണ് ചട്ടം. വിദേശകാര്യ മന്ത്രാലയം വഴിയേ ആശയവിനിമയം പാടുള്ളൂ. കേന്ദ്ര സർക്കാരിന്റെ മുൻകൂർ അനുമതി തേടുകയും വേണം. ഇതെല്ലാം ലംഘിക്കപ്പെട്ടു എന്നാണ് ആരോപണം. വിദേശ സംഭാവന നിയന്ത്രണ ചട്ടങ്ങളുടെ ലംഘനവും ഉണ്ടായി. ഈ സാഹചര്യത്തിലാണ് വിശദമായി ചോദ്യം ചെയ്യുന്നതിന് ഹാജരാകാൻ ആവശ്യപ്പെട്ട് ജലീലിന് കസ്‌റ്റംസ് നോട്ടീസ് നൽകിയത്.
Also Read: ലൈഫ് പദ്ധതി വീണ്ടും ആരംഭിക്കണം; അനില്‍ അക്കരെയുടെ ഹരജി ഹൈക്കോടതിയില്‍