തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ ബുറെവി ചുഴലിക്കാറ്റ് രൂപപ്പെട്ടതായി കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. മണിക്കൂറില്‍ പരമാവധി 90 കിലോമീറ്റര്‍ വരെ വേഗതയില്‍ ബുറെവി കരയില്‍ പ്രവേശിക്കുമെന്നും തുടര്‍ന്ന്, ശക്‌തി കുറഞ്ഞ് വ്യാഴാഴ്‌ചയോടെ കന്യാകുമാരി തീരത്ത് എത്താനാണ് സാധ്യതയെന്നും കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം പ്രവചിക്കുന്നു.
ബുറെവിയുടെ പ്രഭാവത്താല്‍ നാളെ മുതല്‍ വെള്ളിയാഴ്‌ച വരെ സംസ്‌ഥാനത്ത് അതിശക്‌തമായ മഴക്കും കാറ്റിനും സാധ്യതയുണ്ട്. തെക്കന്‍ കേരളത്തിലും തെക്കന്‍ തമിഴ് നാട്ടിലും ചുഴലിക്കാറ്റ് ജാഗ്രത മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
അതേസമയം ചുഴലിക്കാറ്റിനെ തുടര്‍ന്ന് തെക്കന്‍ കേരളത്തില്‍ വെള്ളപ്പൊക്ക ഭീഷണിയുണ്ടെന്ന് കേന്ദ്ര ജല കമ്മീഷന്റെ മുന്നറിയിപ്പുണ്ട്. മാത്രവുമല്ല പ്രധാന അണക്കെട്ടുകളില്‍ സംഭരണ ശേഷിയുടെ 85 ശതമാനത്തില്‍ അധികം ജലമുള്ള നിലവിലെ സാഹചര്യത്തില്‍ ബുധന്‍, വ്യാഴം ദിവസങ്ങളില്‍ അതിതീവ്ര മഴ പെയ്‌താല്‍ അണക്കെട്ടുകള്‍ നിറയുമെന്ന് കമ്മീഷന്‍ മുന്നറിയിപ്പ് നല്‍കി. ശബരിമല തീര്‍ഥാടന കാലം ആയതിനാല്‍ ജാഗ്രത പുലര്‍ത്തണമെന്നും നിര്‍ദേശമുണ്ട്.
കേരളം ഏത് പ്രതിസന്ധിയെ നേരിടാനും കേരളം സജ്ജമാണെന്ന് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. കൂടാതെ ചിഴലിക്കാറ്റിനെ നേരിടാന്‍ സംസ്‌ഥാനത്ത് മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചതായി റെവന്യൂ മന്ത്രി ഇ ചന്ദ്രശേഖരനും നേരത്തെ വ്യക്‌തമാക്കിയിരുന്നു.
National News: ഇന്ത്യ-നേപ്പാൾ നയതന്ത്ര ബന്ധം; നേപ്പാൾ വിദേശകാര്യ മന്ത്രി ഇന്ത്യയിലേക്ക്