തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം ബുറേവി ചുഴലിക്കാറ്റായി മാറാൻ സാധ്യതയുണ്ടെന്ന കാലാവസ്‌ഥാ വകുപ്പിന്റെ മുന്നറിയിപ്പിനെ തുടർന്ന് കനത്ത ജാഗ്രതയിൽ സംസ്‌ഥാനം. ചുഴലിക്കാറ്റ് ബുധനാഴ്‌ച ഉച്ചയോടെ ശ്രീലങ്കൻ തീരത്തെത്തും. വ്യാഴാഴ്‌ചയോടെ കന്യാകുമാരി തീരത്തെത്തുമെന്നും മുന്നറിയിപ്പുണ്ട്.
സാഹചര്യം നേരിടാൻ സൈന്യത്തിന്റെ സഹായം തേടിയിട്ടുണ്ട്. രക്ഷാപ്രവർത്തനത്തിനായി നാവികസേന, കോസ്‌റ്റൽ ഗാർഡ്, വ്യോമസേന എന്നിവരോട് കപ്പലുകളും ഹെലികോപ്റ്ററുകളും സജ്ജമാക്കാൻ മുഖ്യമന്ത്രി നിർദ്ദേശം നൽകി. കേന്ദ്ര ദുരന്ത പ്രതികരണ സേനയുടെ 7 സംഘങ്ങളെ കൂടി മുഖ്യമന്ത്രി ആവശ്യപ്പെട്ടു. മറ്റ് കേന്ദ്ര സേനകളോടും സജ്ജരായിരിക്കാൻ നിർദ്ദേശം നൽകി.
ചുഴലിക്കാറ്റ് കേരളത്തെ എങ്ങനെ ബാധിക്കുമെന്ന് ഇനിയുള്ള ദിവസങ്ങളിൽ വ്യക്‌തമാകും. തെക്കൻ കേരളത്തിൽ അതിശക്‌തമായ മഴക്കും കാറ്റിനും സാധ്യതയുണ്ടെന്ന് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. ഏത് സാഹചര്യം ഉണ്ടായാലും നേരിടാനുള്ള മുൻകരുതലുകൾ സ്വീകരിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു. കനത്ത മഴക്ക് സാധ്യത ഉള്ളതിനാൽ ചെറിയ അണക്കെട്ടുകൾ തുറക്കേണ്ടി വരും. ശബരിമലയിൽ പ്രത്യേക ജാഗ്രത പുലർത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
തെക്കൻ കേരളത്തിലും തെക്കൻ തമിഴ്‌നാട്ടിലും കേന്ദ്ര കാലാവസ്‌ഥാ വകുപ്പ് ചുഴലിക്കാറ്റ് ജാഗ്രതാ മുന്നറിയിപ്പ് പ്രഖ്യാപിച്ചിരുന്നു. ഡിസംബർ 2 മുതൽ കേരള, തമിഴ്‌നാട് തെക്കൻ തീരങ്ങളിൽ 75 കിലോമീറ്റർ വേഗത്തിൽ വരെ കാറ്റ് വീശും. ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ കേരള തീരത്ത് നിന്ന് കടലിൽ പോകുന്നത് നിരോധിച്ചിരിക്കുകയാണ്.
ബുധൻ, വ്യാഴം, വെള്ളി ദിവസങ്ങളിൽ അതിതീവ്ര മഴയാണ് സംസ്‌ഥാനത്ത് പ്രതീക്ഷിക്കുന്നത്. വ്യാഴാഴ്‌ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ റെഡ് അലർട്ടും കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
Also Read: കെഎസ്എഫ്ഇ അന്വേഷണം; ഇഡിയെ ഇറക്കി കളംപിടിക്കാൻ ബിജെപി ശ്രമം ആരംഭിച്ചു