ബെംഗളൂരു: കർണാടക ബിജെപി സർക്കാരിനെതിരെ നിരാഹാര സമരവുമായി തമിഴ്‌നാട് ബിജെപി. കാവേരി നദിക്ക് കുറുകെ മേക്കാദാട്ടു അണക്കെട്ട് നിർമിക്കാനുള്ള നീക്കത്തിന് എതിരെയാണ് തഞ്ചാവൂരിൽ തമിഴ്‌നാട് ബിജെപി അധ്യക്ഷൻ അണ്ണാമലൈയുടെ നേതൃത്വത്തിൽ പ്രതിഷേധിക്കുന്നത്. അണക്കെട്ട് നിർമിക്കാൻ അനുവദിക്കില്ലെന്ന് അണ്ണാമലൈ പറയുമ്പോൾ തീരുമാനത്തിൽ നിന്ന് പിന്നോട്ടില്ലെന്ന നിലപാടിലാണ് കർണാടക മുഖ്യമന്ത്രി.
തഞ്ചാവൂരിൽ വലിയ റാലിയോടെയാണ് ബിജെപി കർണാടക സർക്കാരിനെതിരായ തമിഴ്‌നാട് ബിജെപി ഘടകത്തിന്റെ ഏകദിന നിരാഹാര സമരം തുടങ്ങിയത്. മേക്കേദാട്ടു അണക്കെട്ട് നിർമാണത്തിനായി ഒരു ഇഷ്‌ടിക പോലും വെക്കാൻ അനുവദിക്കില്ലെന്ന മുൻ നിലപാടിൽ ഉറച്ചുനിൽക്കുകയാണ് തമിഴ്‌നാട് ബിജെപി അധ്യക്ഷൻ. സമരത്തിൽ രാഷ്‌ട്രീയമില്ലെന്നും പ്രഖ്യാപിച്ചിട്ടുണ്ട്.
മേക്കെദാട്ടു അണക്കെട്ട് നിർമിച്ചാൽ കാവേരിയിൽ നിന്ന് തമിഴ്‌നാട്ടിലേക്ക് ഒഴുകുന്ന വെള്ളം കുറയുമെന്നും കർഷകർ ദുരിതത്തിൽ ആകുമെന്നുമുള്ള ആശങ്കയെ തുടർന്നാണ് പ്രതിഷേധം കനക്കുന്നത്. അണക്കെട്ടിനെതിരെ ഡിഎംകെയും എഐഡിഎംകെയും ഉൾപ്പടെ തമിഴ്‌നാട്ടിലെ മറ്റ് രാഷ്‌ട്രീയ കക്ഷികളെല്ലാം രംഗത്ത് വന്നതോടെ ജനരോഷം ഭയന്നാണ് ബിജെപി സമരമെന്നാണ് വിമർശനം. എന്നാൽ, ആര് പ്രതിഷേധിച്ചാലും അണക്കെട്ട് നിർമാണവുമായി മുന്നോട്ട് പോകുമെന്നാണ് കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയുടെ നിലപാട്.
Also Read: പാർലമെന്റിലെ പ്രതിപക്ഷ പ്രതിഷേധം; രൂക്ഷ വിമർശനവുമായി പ്രധാനമന്ത്രി