ന്യൂഡെൽഹി: നന്ദിഗ്രാമിൽ ആക്രമണത്തിൽ പരിക്കേറ്റ് നാല് ദിവസത്തിന് ശേഷം ആശുപത്രി വിട്ട തൃണമൂൽ കോൺഗ്രസ് മേധാവി മമത ബാനർജി ഇന്ന് ഉച്ചക്ക് പരസ്യ പ്രചാരണത്തിന് ഇറങ്ങുമെന്ന് അടുത്ത വൃത്തങ്ങൾ അറിയിച്ചു.
പശ്‌ചിമ ബംഗാൾ മുഖ്യമന്ത്രിയായ മമത ബാനർജി കാലിനേറ്റ പരിക്കിനെ തുടർന്ന് വീൽ ചെയറിലാണ് റോഡ് ഷോ നടത്തുക. ഗാന്ധി മൂർത്തി മുതൽ ഹസ്ര വരെയാണ് പ്രകടനം നടക്കുക. ഇന്ന് ഉച്ചക്ക് ഹസ്രയിൽ നടക്കുന്ന പൊതുറാലിയെ മമത അഭിസംബോധന ചെയ്യും. അതേസമയം തിരഞ്ഞെടുപ്പ് പ്രകടന പത്രിക ഇന്ന് പുറത്തിറക്കില്ലെന്ന് തൃണമൂൽ നേതാക്കൾ അറിയിച്ചു.
നന്ദിഗ്രാമിൽ വെച്ച് ആക്രമിക്കപ്പെട്ടതായി ആരോപിക്കപ്പെട്ടതിന് ശേഷം മമത പങ്കെടുക്കുന്ന ആദ്യ പൊതുപരിപാടിയാണ് ഈ റോഡ് ഷോ. ബുധനാഴ്‌ചയാണ് നന്ദിഗ്രാമിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഉണ്ടായ ഉന്തിലും തള്ളിലും മമതക്ക് വീണ് പരിക്കേറ്റത്. നാലഞ്ചുപേര്‍ ചേര്‍ന്ന് തന്നെ മനഃപൂര്‍വം തള്ളിയിട്ടതാണെന്നാണ് മമത ആരോപിച്ചിരുന്നത്. അപകടത്തിൽ ഇടതുകാലിനും തോളിനും കൈത്തണ്ടക്കും കഴുത്തിനും മമതക്ക് പരുക്കേറ്റിരുന്നു.
മമതക്ക് നേരെയുണ്ടായ ആക്രമണത്തിന് പിന്നിൽ ആഴത്തിലുള്ള ഗൂഢാലോചന ഉണ്ടെന്ന് ആരോപിച്ച് തൃണമൂൽ നേതാക്കളുടെ ആറംഗ സംഘം തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയിരുന്നു. ഉന്നതതല അന്വേഷണം വേണമെന്നും ഇവർ ആവശ്യപ്പെട്ടു.
എന്നാൽ, മമതാ ബാനര്‍ജിക്ക് സംഭവിച്ചത് അപകടമാണെന്നും ആക്രമണമുണ്ടായതിന് തെളിവില്ലെന്നും പ്രത്യേക നിരീക്ഷകര്‍ തിരഞ്ഞെടുപ്പ് കമ്മീഷന് റിപ്പോര്‍ട് നല്‍കി. മമതക്ക് നേരെ ആക്രമണമുണ്ടായതിന് തെളിവില്ലെന്ന് വ്യക്‌തമാക്കിയ പ്രത്യേക നിരീക്ഷകര്‍ സംഭവം നടക്കുമ്പോള്‍ മമത പോലീസിന് നടുവിലായിരുന്നുവെന്നും വ്യക്‌തമാക്കിയിരുന്നു.
മാർച്ച് 12നാണ് മമത ആശുപത്രി വിട്ടത്. ഏഴ് ദിവസത്തിന് ശേഷം വീണ്ടും ആശുപത്രിയിൽ എത്തണമെന്ന് ഡോക്‌ടർമാർ മമതക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
Also Read: കുറ്റവാളിയായി പ്രഖ്യാപിച്ചത് കോടതിയല്ല, ഒരുപറ്റം ചാനലുകൾ; ദിഷാ രവി