കോട്ടയം: വൈക്കത്ത് മുറിഞ്ഞപ്പുഴ പാലത്തിൽ നിന്ന് മൂവാറ്റുപുഴ ആറ്റിലേക്ക് ചാടിയ പെൺകുട്ടികളുടെ മൃതദേഹങ്ങൾ കണ്ടെത്തി. ആയൂരിൽ നിന്ന് കാണാതായ അമൃതയുടെയും ആര്യ ജി അശോകിന്റെയും മൃതദേഹങ്ങളാണ് പോലീസും ഫയർഫോഴ്‌സും നടത്തിയ തിരച്ചിലിനൊടുവിൽ കണ്ടെത്തിയത്. അമൃതയുടെ മൃതദേഹം പൂച്ചാക്കൽ ഭാഗത്ത് തീരത്തടിയുകയായിരുന്നു. മൃതദേഹങ്ങൾ ഇരുവരുടെയും ബന്ധുക്കൾ തിരിച്ചറിഞ്ഞിട്ടുണ്ട്.
രണ്ട് ദിവസം മുമ്പാണ് ബിഎഡ് വിദ്യാർഥികളായ അമ്യതയെയും ആര്യയെയും കാണാതാവുന്നത്. സർട്ടിഫിക്കറ്റിന്റെ ആവശ്യത്തിനായി അഞ്ചൽ കോളേജിലേക്ക് പോകാനെന്ന് പറഞ്ഞാണ് പെൺകുട്ടികൾ വീട്ടിൽ നിന്നിറങ്ങിയത്. തുടർന്ന് ഇരുവരെയും കാണാതാവുകയായിരുന്നു. ഒരാളുടെ ഫോൺ തിരുവല്ല ഭാഗത്ത് വെച്ചാണ് അവസാനമായി സ്വിച് ഓഫ് ചെയ്‌തതെന്ന് പോലീസ് കണ്ടെത്തിയിരുന്നു.
ആത്‌മഹത്യാ തീരുമാനം എടുത്ത ശേഷം ആദ്യം കണ്ട ബസിൽ കയറി കോട്ടയത്തേക്ക് പോയി എന്നാണ് പോലീസിന്റെ നിഗമനം. ഇരുവരും നടന്നുപോകുന്ന സിസിടിവി ദൃശ്യങ്ങളും പോലീസിന് ലഭിച്ചിരുന്നു. ഇരുവരും അടുത്ത സുഹൃത്തുക്കളായിരുന്നെന്നും ഇതിൽ ഒരു പെൺകുട്ടിയുടെ വിവാഹം നിശ്‌ചയിച്ചിരുന്നതാണെന്നും പോലീസ് പറയുന്നു.
ശനിയാഴ്‌ച രാത്രി ഇരുവരും വൈക്കം മുറിഞ്ഞപ്പുഴ പാലത്തിന് മുകളിൽ നിന്ന് ആറ്റിലേക്ക് ചാടുന്നത് സമീപവാസികളാണ് കണ്ടത്. ഒരു പെൺകുട്ടിയെ കൈ പിടിച്ച് വലിച്ച് മറ്റേ പെൺകുട്ടി ആറ്റിലേക്ക് ചാടിയെന്നാണ് ദൃക്‌സാക്ഷിയായ യുവാവ് വ്യക്‌തമാക്കുന്നത്. സംഭവ സ്‌ഥലത്ത് നിന്ന് ഒരു ജോഡി ചെരുപ്പും തൂവാലയും ലഭിച്ചിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ആയൂരിൽ നിന്ന് കാണാതായ പെൺകുട്ടികളാണെന്ന് സ്‌ഥിരീകരിച്ചത്.