കാസർഗോഡ്: ബെംഗളൂരുവിലെ മലയാളി മാദ്ധ്യമ പ്രവർത്തക കാസർഗോഡ് സ്വദേശിനി ശ്രുതിയുടെ ദുരൂഹ മരണത്തിൽ എങ്ങുമെത്താതെ ബെംഗളൂരു പോലീസിന്റെ അന്വേഷണം. സംഭവം നടന്ന് രണ്ട് മാസം പിന്നിട്ടിട്ടും ഒളിവിൽപോയ ഭർത്താവ് കണ്ണൂർ സ്വദേശി അനീഷിനെ കണ്ടെത്താൻ പോലീസിന് സാധിച്ചില്ല. കേസിൽ സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് കേരള മുഖ്യമന്ത്രിക്കും, വനിതാ കമ്മീഷനും ശ്രുതിയുടെ കുടുംബം പരാതി നൽകി.
മാർച്ച് ഇരുപതിനാണ് റോയിറ്റേഴ്‌സ് സീനിയർ എഡിറ്ററായ ശ്രുതിയെ ബെംഗളൂരുവിലെ ഫ്‌ളാറ്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിന് പിന്നാലെ ഭർത്താവ് അനീഷിനെതിരെ ഗുരുതര ആരോപണവുമായി ശ്രുതിയുടെ ബന്ധുക്കൾ രംഗത്തുവന്നിരുന്നു. അതിനെ സാധൂകരിക്കുന്ന ആത്‌മഹത്യാകുറിപ്പും പോലീസ് കണ്ടെത്തിയിരുന്നു.
എന്നാൽ സംഭവം നടന്ന് രണ്ട് മാസം പിന്നിട്ടിട്ടും ഒളിവിൽപോയ അനീഷിനെ കണ്ടെത്താൻ പൊലീസിന് സാധിച്ചില്ല. സംഭവത്തിൽ സമഗ്രമായ അന്വേഷണം വേണമെന്ന ആവശ്യവുമായി ബെംഗളൂരുവിൽ താമസിക്കുന്ന ശ്രുതിയുടെ കുടുംബം കർണാടക സർക്കാരിനെ സമീപിച്ചിരുന്നു. ഇതേ തുടർന്ന് കേസിൽ വൈറ്റ്ഫീൽഡ് എസിപിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തെ രൂപീകരിച്ച് അന്വേഷണം ആരംഭിച്ചെങ്കിലും ഇതുവരെ ഒരു തരത്തിലുള്ള പുരോഗതിയും ഉണ്ടായിട്ടില്ല.
Read Also: ക്വാഡ് ഉച്ചകോടി ഇന്ന്; മോദി-ബൈഡൻ കൂടിക്കാഴ്‌ചയ്‌ക്ക് സാധ്യത