തിരുവനന്തപുരം: അരുണാചലിലെ ഹോട്ടൽ മുറിയിൽ മലയാളികളായ ദമ്പതികളെയും സുഹൃത്തിനെയും മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ചു. തിരുവനന്തപുരം കന്റോൺമെന്റ് എസ്‌പിയുടെ നേതൃത്വത്തിലുള്ള ആറംഗ സംഘത്തിനാണ് അന്വേഷണ ചുമതല. മൂവരും വിചിത്ര വിശ്വാസങ്ങളിലേക്ക് എത്തിയത് എങ്ങനെയെന്ന് പരിശോധിക്കും.
ഇവരുടെ മുറിയിൽ നിന്ന് കണ്ടെടുത്ത ലാപ്ടോപ്പുകളും മൊബൈൽ ഫോണുകളും പരിശോധനക്ക് അയക്കും. മരിച്ച നവീനും ഭാര്യ ദേവിയും സുഹൃത്ത് ആര്യയും തമ്മിൽ ഇ-മെയിൽ വഴി നടത്തിയ ആശയവിനിമയം രഹസ്യ ഭാഷയിലൂടെയാണെന്ന് പോലീസ് കണ്ടെത്തി. 2021 മുതലുള്ള ഇവരുടെ ഇ- മെയിലാണ് പോലീസ് പരിശോധിച്ചത്. മരണത്തിന് ശേഷമുള്ള ജീവിതത്തെ കുറിച്ചായിരുന്നു ഇവരുടെ ചർച്ച.
സന്ദേശങ്ങൾ എത്തിയത് വ്യാജ ഇ-മെയിൽ ഐഡിയിൽ നിന്നാണെന്ന് പോലീസ് കണ്ടെത്തി. ഡോൺ ബോസ്‌കോ എന്ന് പേരുള്ള ഐഡിയിൽ നിന്നാണ് സന്ദേശങ്ങൾ എത്തിയത്. നവീൻ ആസൂത്രിതമായാണ് നീങ്ങിയതെന്നും പോലീസ് പറയുന്നു. മുറി എടുത്തപ്പോൾ നവീൻ മറ്റുള്ളവരുടെ രേഖകൾ നൽകിയില്ല. നവീനും ദേവിയും നേരത്തെയും അരുണാചലിൽ പോയിട്ടുണ്ട്. മരണത്തിന് അരുണാചൽ പ്രദേശിലെ സിറോ വാലി എന്ന സ്‌ഥലം തിരഞ്ഞെടുത്തതും വിചിത വിശ്വാസവും തമ്മിൽ ബന്ധമുണ്ടോയെന്ന് സംശയമുണ്ടെന്നും കേസ് അന്വേഷണത്തിന്റെ ചുമതലയുള്ള ഡിസിപി പി നിധിൻ രാജ് പറഞ്ഞു.
Most Read| ഒരു കുലയിൽ നാലുകിലോ തൂക്കമുള്ള മുന്തിരിക്കുല; റെക്കോർഡ് നേടി ആഷൽ