കൊച്ചി: മുൻ മിസ് കേരള ജേതാക്കളായ മോഡലുകൾ വാഹനാപകടത്തിൽ മരിച്ച കേസിന്റെ അന്വേഷണം കൊച്ചിയിലെ ലഹരി ഇടപാടുകളിലേക്കും വ്യാപിപ്പിച്ച് അന്വേഷണസംഘം. മോഡലുകൾ കൊല്ലപ്പെട്ട കേസിലെ മുഖ്യപ്രതി കൊല്ലം നല്ലില സ്വദേശി സൈജു എം തങ്കച്ചന്റെ മൊബൈലിലെ രഹസ്യ ഫോൾഡറിൽ സൂക്ഷിച്ചിരുന്ന ദൃശ്യങ്ങളിലുള്ള യുവതികളെയും യുവാക്കളെയും അന്വേഷണസംഘം വിളിച്ചുവരുത്തി ചോദ്യം ചെയ്‌ത് തുടങ്ങി.
ഇവർ പങ്കെടുത്ത ലഹരി പാർട്ടികൾ സംബന്ധിച്ച വിവരങ്ങളാണ് ചോദിച്ചറിയുന്നത്. രഹസ്യമായി നടത്തിയ ലഹരി പാർട്ടികളുടെ ദൃശ്യങ്ങളാണ് സൈജുവിന്റെ മൊബൈലിൽ കണ്ടെത്തിയത്. ഇതിൽ ലഹരിമരുന്ന് ഉപയോഗിക്കുന്നതായി കണ്ടെത്തിയവരെയാണ് ആദ്യഘട്ടത്തിൽ വിളിച്ചുവരുത്തിയത്.
ലഭ്യമായ തെളിവുകളുടെ അടിസ്‌ഥാനത്തിൽ സൈജുവിന് എതിരെ ലഹരിമരുന്ന് നിരോധന നിയമപ്രകാരമുള്ള ഒൻപത് കേസുകൾ രജിസ്‌റ്റർ ചെയ്‌തിട്ടുണ്ട്. കേരളത്തിലേക്ക് ലഹരി കടത്തുന്നവരെ കുറിച്ചുള്ള വിവരങ്ങളും ചോദ്യം ചെയ്യലിൽ പോലീസിന് ലഭിച്ചു.
മോഡലുകൾ പങ്കെടുത്ത ഡിജെ പാർട്ടി നടത്തിയ ഫോർട്ട് കൊച്ചിയിലെ നമ്പർ 18 ഹോട്ടലിന് എതിരെ എക്‌സൈസും കേസ് രജിസ്‌റ്റർ ചെയ്‌തിട്ടുണ്ട്. അനുവദിച്ച സമയം കഴിഞ്ഞും മദ്യം വിറ്റെന്ന കുറ്റം ചുമത്തിയാണ് കേസ്.
മോഡലുകൾ പങ്കെടുത്ത ഒക്‌ടോബർ 31ലെ പാർട്ടിയിൽ രാത്രി ഒൻപത് മണി കഴിഞ്ഞും മദ്യം വിറ്റതിന്റെ തെളിവുകളും ദൃശ്യങ്ങളും എക്‌സൈസിന് ലഭിച്ചിരുന്നു. ബില്ലിങ് മെഷീനുകൾ പരിശോധിച്ചും തെളിവുകൾ കണ്ടെത്തിയതായി എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണർ കെകെ അനിൽകുമാർ പറഞ്ഞു. അനുവദിച്ച സമയം കഴിഞ്ഞും മദ്യം വിറ്റതിനെ തുടർന്ന് നമ്പർ 18 ഹോട്ടലിലെ ബാർ ലൈസൻസ് നേരത്തെ തന്നെ റദ്ദാക്കിയിരുന്നു.
Also Read: റിസ്‌ക് രാജ്യങ്ങളിൽ നിന്ന് കേരളത്തിൽ എത്തിയ രണ്ടുപേർക്ക് കോവിഡ്; ജാഗ്രത