ലോകത്തിലെ മികച്ച ചലച്ചിത്ര മേളകളിൽ ഒന്നായ കാൻസ് ഫിലിം ഫെസ്‌റ്റിവലിൽ ഇത്തവണ പ്രധാന ജൂറിയുടെ ഭാഗമാകുകയാണ് ബോളിവുഡ് താരം ദീപിക പദുക്കോൺ. സിനിമാ മേഖലയില്‍ തങ്ങളുടെ കഴിവ് തെളിയിച്ചവര്‍ക്കു മാത്രമാണ് ഇത്തരം ലോകോത്തര മേളകളില്‍ ജൂറിയാകാന്‍ അനുമതി ലഭിക്കുക. വർഷങ്ങളായി കാൻസ് ഫിലിം ഫെസ്‌റ്റിവലിൽ പങ്കെടുക്കാറുള്ള ദീപിക ആദ്യമായാണ് ജൂറിയുടെ ഭാഗമാകാൻ ഒരുങ്ങുന്നത്.
ഐശ്വര്യ റായ്, ഷര്‍മിള ടാഗോര്‍, നന്ദിതാ ദാസ്, വിദ്യാ ബാലന്‍ എന്നിവരാണ് ദീപികയ്‌ക്ക് മുൻപ് ജൂറി അംഗത്വം നേടിയ മറ്റു ഇന്ത്യന്‍ അഭിനേത്രികൾ. മെയ് 17 മുതല്‍ മെയ് 28 വരെയാണ് 75ആം കാന്‍സ് ചലച്ചിത്രോൽസവം നടക്കുന്നത്. 72ആം കാൻസ് ഫിലിം ഫെസ്‌റ്റിവലിലെ ചുവന്ന പരവതാനിയിൽ പ്രത്യക്ഷപ്പെട്ട ദീപികയുടെ ഔട്ട്ഫിറ്റ് വളരെയധികം ശ്രദ്ധ നേടിയിരുന്നു.
2015ല്‍ കാനില്‍ മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ട ഫ്രഞ്ച് താരം വിന്‍സെന്റ് ലിന്‍ഡനാണ് ഇത്തവണത്തെ ജൂറി അധ്യക്ഷന്‍. ഇറാനിയന്‍ ചലച്ചിത്ര സംവിധായകന്‍ അസ്ഗര്‍ ഫര്‍ഹാദി, സ്വീഡിഷ് നടി നൂമി റാപോസ്, നടിയും തിരക്കഥാകൃത്തും നിര്‍മാതാവുമായ റെബേക്ക ഹാള്‍, ഇറ്റാലിയന്‍ നടി ജാസ്‌മിന്‍ ട്രിന്‍ക്, ഫ്രഞ്ച് സംവിധായകന്‍ ലാജ് ലി, അമേരിന്‍ സംവിധായകന്‍ ജെഫ് നിക്കോള്‍സ്, നോര്‍വേയില്‍ നിന്നുള്ള സംവിധായകന്‍ ജോക്കിം ട്രയര്‍ എന്നിവരാണ് മറ്റു ജൂറി അംഗങ്ങള്‍.
Read also: മാസ്‌ക് നിർബന്ധമാക്കി കേരളം; നാളെ മുതൽ കർശന പോലീസ് പരിശോധന