എറണാകുളം: കിഴക്കമ്പലം ട്വന്റി ട്വന്റി പ്രവർത്തകൻ ദീപുവിന്റെ കൊലപാതക കേസിൽ സിപിഎം പ്രവർത്തകരുടെ ജാമ്യ ഹരജി പരിഗണിക്കുന്നത് ഹൈക്കോടതി സ്‌റ്റേ ചെയ്‌തു. കോടതി മാറ്റം ആവശ്യപ്പെട്ട് ദീപുവിന്റെ അച്ഛൻ കുഞ്ഞരു നൽകിയ ഹരജിയിലാണ് ജസ്‌റ്റിസ് മേരി ജോസഫിന്റെ നടപടി. കേസ് പരിഗണിക്കുന്ന ജില്ലാ ജഡ്‌ജിക്ക് വ്യക്‌തമായ സിപിഎം ബന്ധം ഉണ്ടെന്നും തൃശൂർ ജില്ലാ സെക്രട്ടറിയുടെ മകളാണ് ജഡ്‌ജി എന്നും ഹരജിക്കാരൻ കോടതിയെ അറിയിച്ചു.
കോടതിയിൽ നിന്ന് തങ്ങൾക്ക് നോട്ടീസോ മറ്റ് രേഖകളോ നൽകാൻ തയ്യാറാകുന്നില്ല. ഈ സാഹചര്യത്തിൽ നീതി ലഭിക്കില്ലെന്നും പ്രതികളുടെ ജാമ്യ ഹരജി പരിഗണിക്കുന്ന കോടതി മാറ്റണമെന്നുമാണ് ആവശ്യം. കേസ് ഡയറി ഹാജരാക്കാൻ ആവശ്യപ്പെട്ട ഹൈക്കോടതി ഹരജി മറ്റന്നാൾ പരിഗണിക്കും. ഫെബ്രുവരി 12ആം തീയതിയാണ് ട്വന്റി ട്വന്റിയുടെ വിളക്ക് അണയ്‌ക്കൽ സമരത്തിനിടെ ദീപുവിനെ സിപിഎം പ്രവർത്തകർ ആക്രമിച്ചത്. തുടർന്ന് ഗുരുതരമായി പരിക്കേറ്റ ദീപു ആശുപത്രിയിൽ ചികിൽസയിൽ കഴിയുന്നതിനിടെയാണ് മരിച്ചത്.
തലയോട്ടിയിലെ ക്ഷതമാണ് മരണകാരണം എന്നാണ് ദീപുവിന്റെ പോസ്‌റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നത്. തലയോട്ടിക്ക് പിറകിൽ രണ്ടിടങ്ങളിൽ ക്ഷതം ഉള്ളതായി കണ്ടെത്തി. ഇതുമൂലം രക്‌ത ധമനി പൊട്ടി തലച്ചോറിൽ രക്‌തം കട്ടപിടിച്ചു. കൂടാതെ കരൾ രോഗം ആരോഗ്യസ്‌ഥിതി ഗുരുതരമാക്കിയെന്നുമാണ് റിപ്പോർട്ടിൽ പറയുന്നത്. ട്വന്റി ട്വന്റിക്ക് വേണ്ടി ദീപു പ്രവർത്തിച്ചതാണ് പ്രതികളുടെ വൈരാഗ്യത്തിന് കാരണമായത് എന്നാണ് എഫ്‌ഐആറിൽ പറയുന്നത്.
Most Read: സിൽവർ ലൈൻ; സർക്കാരിന് കമ്മീഷൻ അടിക്കാനുള്ള പദ്ധതിയെന്ന് പിസി വിഷ്‌ണുനാഥ്