മാനന്തവാടി: വയനാട് ഡിസിസി സെക്രട്ടറി രാജിവെച്ചു. സെക്രട്ടറി എംജെ ബിജു ഡിസിസി പ്രസിഡണ്ടിന് രാജി കത്ത് കൈമാറി. മാനന്തവാടി മണ്ഡലം യുഡിഎഫ് സ്‌ഥാനാർഥി പികെ ജയലക്ഷ്‌മിയുടെ പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്താണ് ബിജുവിന്റെ രാജി. വയനാട് ജില്ലയിലെ ആകെയുള്ള മൂന്ന് മണ്ഡലങ്ങളില്‍ രണ്ടും നേടിയത് യുഡിഎഫാണ്.
കല്‍പറ്റയില്‍ 70,252 വോട്ടുകളാണ് ടി സിദ്ദീഖ് നേടിയത്. എംപി ശ്രേയാംസ് കുമാറിന് 64,782 വോട്ട് നേടിയപ്പോള്‍ ബിജെപിയുടെ സുബീഷ് ടിഎം 14,113 വോട്ട് നേടി. സുല്‍ത്താന്‍ ബത്തേരിയില്‍ കോണ്‍ഗ്രസ് സ്‌ഥാനാര്‍ഥി ഐസി ബാലകൃഷ്‌ണൻ 11,822 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയം ഉറപ്പിച്ചത്.
എന്നാൽ മാനന്തവാടിയില്‍ എല്‍ഡിഎഫ് ആധിപത്യം നിലനിര്‍ത്തി. ഒആര്‍ കേളു എതിർ സ്‌ഥാനാര്‍ഥി കോണ്‍ഗ്രസിന്റെ പികെ ജയലക്ഷ്‌മിയേക്കാള്‍ 9,282 വോട്ടുകളുടെ ഭൂരിപക്ഷം നേടിയാണ് വിജയിച്ചത്.
ഇതിന് പിന്നാലെയാണ് പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഡിസിസി സെക്രട്ടറി രാജിവച്ചത്. സംസ്‌ഥാനത്താകെ ഉണ്ടായ ഇടത് തരംഗത്തിലും യുഡിഎഫിനെ കൈവിടാതിരുന്ന ജില്ലകളിലൊന്നാണ് വയനാട്. തിരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ വിവിധ ഡിസിസി അധ്യക്ഷൻമാർ രാജി സന്നദ്ധത അറിയിച്ചിരുന്നു. ആലപ്പുഴ ഡിസിസി പ്രസിഡണ്ട് എം ലിജു രാജിവെക്കുകയും ചെയ്‌തു.
Read Also: വയനാട്ടിൽ ഓക്‌സിജനുമായി വന്ന വാഹനം മറിഞ്ഞ് അപകടം