ന്യൂഡൽഹി: അവസാന വർഷ പരീക്ഷ നടത്താൻ കോളേജുകൾ തുറക്കാമെന്ന് കേന്ദ്ര സർക്കാർ. യുജിസിക്ക് അവസാന വർഷ പരീക്ഷകൾ നടത്താൻ അനുമതി നൽകാമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സുപ്രിം കോടതിയെ അറിയിച്ചു. സെപ്റ്റംബർ 30 നു മുൻപായി ഡിഗ്രി അവസാന വർഷ പരീക്ഷകൾ നടത്തണമെന്ന് യുജിസി വിവിധ കോളേജുകൾക്ക് നിർദേശം നൽകിയിട്ടുണ്ട്. പൂർണമായും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കർശന നിയന്ത്രണങ്ങളോടെ ആയിരിക്കും പരീക്ഷ നടത്തുന്നത് എന്നാണ് കേന്ദ്രം അറിയിച്ചിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട ഹർജിയിൽ സുപ്രിം കോടതി യുജിസിയുടെയും കേന്ദ്ര സസർക്കാരിന്റെയും നിലപാട് ആവശ്യപ്പെടുകയായിരുന്നു.
അവസാന വർഷ പരീക്ഷകൾ നടത്താൻ എതിർപ്പില്ലെന്നാണ് കേന്ദ്രം കോടതിയിൽ അറിയിച്ചിരിക്കുന്നത്. വിദ്യാർത്ഥികളുടെ പഠന ജീവിതത്തിൽ അവസാന വർഷ പരീക്ഷകൾക്ക് ഏറെ പ്രാധാന്യം ഉണ്ടെന്നും പരീക്ഷ നീണ്ടു പോകുന്നത് വിദ്യാർത്ഥികളുടെ ഭാവിയെ ബാധിക്കുമെന്നാണ് യുജിസിയുടെയും കേന്ദ്രത്തിൻറെയും നിലപാട്.
ഡിഗ്രി അവസാന വർഷ പരീക്ഷകൾ നിർബന്ധമാക്കിയ യുജിസി സർക്കുലറിനെതിരെ ഒരു കൂട്ടം വിദ്യാർത്ഥികൾ സുപ്രിം കോടതിയിൽ ഹർജി നൽകിയിരുന്നു. വിദ്യാർത്ഥികളുടെ ഈ ഹർജി സുപ്രിം കോടതി ഇന്ന് പരിഗണിക്കും. നീറ്റ് പരീക്ഷക്ക് ഗൾഫ് മേഖലയിൽ പരീക്ഷാ കേന്ദ്രം അനുവദിക്കണമെന്ന വാദവും കോടതി ഇന്ന് കേൾക്കും. ജസ്റ്റിസ് അശോക് ഭൂഷൺ അദ്ധ്യക്ഷനായ ബഞ്ചാണ് കേസിൽ വാദം കേൾക്കുക.