ന്യൂഡെൽഹി: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അറസ്‌റ്റിലായ ഡെൽഹി ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയിനെ 14 ദിവസം റിമാൻഡ് ചെയ്‌ത് കോടതി. ഡെൽഹി റോസ് അവന്യു കോടതിയാണ് റിമാൻഡ് ചെയ്‌തത്. കഴിഞ്ഞ 14 ദിവസമായി എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് കസ്‌റ്റഡിയിലായിരുന്ന സത്യേന്ദ്ര ജെയിന് കോവിഡാനന്തര ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടെന്നും, കസ്‌റ്റഡിയിൽ പീഡിപ്പിക്കപ്പെട്ടെന്നും അദ്ദേഹത്തിന്റെ അഭിഭാഷകൻ കോടതിയിൽ വാദിച്ചു.
കഴിഞ്ഞ മെയ് 30ആം തീയതിയാണ് കള്ളക്കടത്ത് കേസിൽ അരവിന്ദ് കെജ്രിവാൾ മന്ത്രി സഭയിലെ ആരോഗ്യ മന്ത്രി സത്യേന്ദർ ജെയിൻ അറസ്‌റ്റിലായത്. 2015-16 കാലയളവില്‍ കേന്ദ്രസർക്കാർ ഉദ്യോഗസ്‌ഥനായിരിക്കെ സത്യേന്ദ്ര ജെയിന്‍ വിവിധ കടലാസ് കമ്പനികളിലൂടെ 4.81 കോടി രൂപ അനധികൃതമായി കൈപ്പറ്റിയെന്നും, പണം കൊല്‍ക്കത്തയിലേക്ക് ഹവാല ഇടപാടിലൂടെ കടത്തിയെന്നുമാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന്റെ കണ്ടെത്തല്‍.
അറസ്‌റ്റിന് പിന്നാലെ അദ്ദേഹത്തിന്റെയും ഭാര്യ പൂനം ജെയിനിന്റെയും ബന്ധുക്കളുടേയും വസതികളിലും ഓഫീസുകളിലും ഇഡി റെയ്‌ഡ് നടത്തിയിരുന്നു. കണക്കിൽപ്പെടാത്ത 1.8 കിലോ സ്വർണവും, 2.85 കോടി രൂപയും രേഖകളും പിടിച്ചെടുത്തതായാണ് ഇഡി നൽകുന്ന വിവരം. അതേസമയം മന്ത്രിക്കെതിരെ ബിജെപിയുടെ ഗൂഢാലോചനയുടെ ഭാഗമായി ഇഡി കള്ളക്കേസ് എടുക്കുകയായിരുന്നു എന്നാണ് ആം ആദ്‌മി പാർട്ടിയുടെ നിലപാട്. ഇത്തരത്തിൽ മറ്റ് മന്ത്രിമാരെയും കുടുക്കാൻ സാധ്യതയുണ്ടെന്നും എഎപി ആരോപണം ഉന്നയിച്ചിരുന്നു.
Read also: രാഹുൽ ഗാന്ധി ഇഡി ഓഫിസിൽ, ഒപ്പം പ്രിയങ്കയും; പ്രതിഷേധിച്ച് പ്രവർത്തകർ