ന്യൂഡെൽഹി: മദ്യനയ അഴിമതിക്കേസിൽ അറസ്‌റ്റിലായ ഡെൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് കോടതിയിൽ കനത്ത തിരിച്ചടി. കെജ്‌രിവാൾ തിങ്കളാഴ്‌ച വരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന്റെ കസ്‌റ്റഡിയിൽ തുടരും. ഇഡിയുടെ അപേക്ഷ സ്വീകരിച്ച റോസ് അവന്യൂ കോടതി, കെജ്‌രിവാളിന്റെ കസ്‌റ്റഡി കാലാവധി നാല് ദിവസത്തേക്ക് കൂടി നീട്ടുകയായിരുന്നു.
ഏപ്രിൽ ഒന്നിന് രാവിലെ 11.30ന് മുമ്പായി കെജ്‌രിവാളിനെ കോടതിയിൽ ഹാജരാക്കണമെന്നാണ് നിർദ്ദേശം. അതേസമയം, അരവിന്ദ് കെജ്‌രിവാളിന് ഡെൽഹി മുഖ്യമന്ത്രിയായി തുടരാം. കെജ്‌രിവാളിനെ മുഖ്യമന്ത്രി സ്‌ഥാനത്ത് നിന്ന് നീക്കണമെന്ന ഹരജി ഡെൽഹി ഹൈക്കോടതി തള്ളി. നിലവിലെ സാഹചര്യത്തിൽ കോടതി ഇടപെടൽ സാധ്യമല്ലെന്ന് കോടതി വ്യക്‌തമാക്കി. കേസിന്റെ മെറിറ്റിലേക്ക് കടക്കാതെയാണ് ഹരജി തള്ളിയത്.
കെജ്‌രിവാളിന്റെ ഭാര്യ സുനിത, മന്ത്രിമാരായ അതിഷി, സൗരഭ് ഭരത്വാജ് എന്നിവരും കോടതിയിൽ എത്തിയിരുന്നു. തന്റെ അറസ്‌റ്റിന് പിന്നിൽ വലിയ രാഷ്‌ട്രീയ ഗൂഢാലോചന ഉണ്ടെന്നാണ് കോടതിയിലേക്ക് കൊണ്ടുപോകുന്നതിനിടെ കെജ്‌രിവാൾ മാദ്ധ്യമങ്ങളോട് പറഞ്ഞത്. കെജ്‌രിവാൾ ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നില്ലെന്നും ഏഴ് ദിവസം കൂടി കസ്‌റ്റഡിയിൽ വേണമെന്നും ഇഡി കോടതിയിൽ വാദിച്ചിരുന്നു.
കേസിലെ മറ്റു പ്രതികൾക്കൊപ്പമിരുത്തി ചോദ്യം ചെയ്യണമെന്നും പഞ്ചാബിലെ മുതിർന്ന എക്‌സൈസ് ഉദ്യോഗസ്‌ഥരെയും ചോദ്യം ചെയ്യണമെന്നും ഇഡി വ്യക്‌തമാക്കി. ഇതോടെ കസ്‌റ്റഡി കാലാവധി കോടതി നീട്ടികൊണ്ട് ഉത്തരവിടുകയായിരുന്നു. മദ്യനയവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ വ്യാഴാഴ്‌ചയാണ് കെജ്‌രിവാളിനെ ഇഡി അറസ്‌റ്റ് ചെയ്‌തത്.
Most Read| ഗർഭഛിദ്രം ഭരണഘടനാ അവകാശമാക്കി ഫ്രാൻസ്