ന്യൂഡെൽഹി: ഡെൽഹി മദ്യനയ അഴിമതി കേസിൽ ബിആർഎസ് നേതാവും തെലങ്കാന മുൻ മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവുവിന്റെ മകളുമായ കെ കവിത അറസ്‌റ്റിൽ. ഹൈദരാബാദിലെ ജൂബിലി ഹിൽസിലെ വസതിയിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ്, ഐടി വകുപ്പുകൾ റെയ്‌ഡ് നടത്തിയതിന് പിന്നാലെ ഇന്ന് ഉച്ചയോടെയാണ് കവിതയെ കസ്‌റ്റഡിയിൽ എടുത്തത്. വൈകിട്ടോടെ അറസ്‌റ്റ് രേഖപ്പെടുത്തി.
ഈ വർഷം മാത്രം കേസുമായി ബന്ധപ്പെട്ട് കവിതയ്‌ക്ക് ഇഡിയും ഐടി വകുപ്പും രണ്ടുതവണ സമൻസ് നൽകിയിരുന്നെങ്കിലും അവർ പ്രതികരിച്ചിരുന്നില്ല. തുടർന്ന് ഇന്ന് രാവിലെയാണ് മിന്നൽ പരിശോധന നടത്തിയത്. പിന്നാലെ കസ്‌റ്റഡിയിൽ എടുക്കുകയായിരുന്നു. ജൂബിലി ഹിൽസിലെ ഔദ്യോഗിക വസതിക്ക് മുന്നിൽ നാടകീയ രംഗങ്ങളാണ് അരങ്ങേറുന്നത്. ബിആർഎസ് പ്രവർത്തകർ വൻ പ്രതിഷേധവുമായി രംഗത്തുണ്ട്.
ഹൈദരാബാദിൽ അറസ്‌റ്റ് ചെയ്‌ത കവിതയെ ഡെൽഹിയിലേക്ക് കൊണ്ടുപോകുമെന്നാണ് വിവരം. ഇതേ കേസിൽ ഡെൽഹി മുഖ്യമന്ത്രി കൂടിയായ എഎപി നേതാവ് അരവിന്ദ് കെജ്‌രിവാളിനോട് നാളെ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാകാൻ ഡെൽഹി സെഷൻസ് കോടതി നിർദ്ദേശം നൽകിയിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ടുകൊണ്ടുള്ള ഇഡിയുടെ സമൻസ് സ്‌റ്റേ ചെയ്യണമെന്ന കെജ്‌രിവാളിന്റെ ഹരജി തള്ളിക്കൊണ്ടായിരുന്നു കോടതി നിർദ്ദേശം.
ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ കവിതയുടെ അറസ്‌റ്റ് ബിആർഎസിന് വൻ തിരിച്ചടിയാണ്. കേസുമായി ബന്ധപ്പെട്ട് കവിതയുടെ കൂട്ടാളിയും ഹൈദരാബാദിലെ മദ്യ വ്യവസായിയുമായ മലയാളി അരുൺ രാമചന്ദ്രൻ പിള്ളയെ ഇഡി നേരത്തെ അറസ്‌റ്റ് ചെയ്‌തിരുന്നു. ഡെൽഹിയിൽ സർക്കാരിന്റെ കീഴിലായിരുന്ന മദ്യ വിൽപ്പനയുടെ ലൈസൻസ് 2021ൽ സ്വകാര്യ മേഖലയ്‌ക്ക് കൈമാറിയതിന്റെ മറവിൽ കോടികളുടെ അഴിമതി നടന്നിട്ടുണ്ടെന്നാണ് ഇഡിയുടെ കണ്ടെത്തൽ.
Most Read| ഗർഭഛിദ്രം ഭരണഘടനാ അവകാശമാക്കി ഫ്രാൻസ്