പ്രയാഗ്‌രാജ്: ഉത്തർപ്രദേശിൽ ഡെങ്കിപ്പനി പടർന്നു പിടിക്കുന്നു. പ്രയാഗ്‌രാജ് ജില്ലയിൽ ഇതുവരെ 97 കേസുകൾ റിപ്പോർട് ചെയ്‌തതായി ചീഫ് മെഡിക്കൽ ഓഫിസർ നാനക് ശരൺ അറിയിച്ചു.
97 കേസുകളിൽ നിലവിൽ ഒൻപതോളം പേരെ ആശുപത്രികളിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
സംസ്‌ഥാനത്തുടനീളം ഡെങ്കി കേസുകൾ വർധിക്കുന്ന സാഹചര്യമാണ്. നഗര പ്രദേശങ്ങളിൽ കേസുകൾ കൂടാൻ സാധ്യതയുണ്ട്. പ്രയാഗ്‌രാജിൽ 97 കേസുകൾ രജിസ്‌റ്റർ ചെയ്‌തിട്ടുണ്ടെങ്കിലും ഇതുവരെ ഡെങ്കിപ്പനി മൂലം മരണം സംഭവിച്ചിട്ടില്ല; ചീഫ് മെഡിക്കൽ ഓഫിസർ പറഞ്ഞു.
അതേസമയം രോഗവ്യാപനം തടയുന്നതിനായി അഡ്‌മിനിസ്ട്രേഷൻ മുൻകരുതൽ നടപടികൾ സ്വീകരിച്ചു തുടങ്ങിയതായും അദ്ദേഹം അറിയിച്ചു. മുഴുവൻ വീടുകളിലും സർവേ നടത്തുന്നതിനായി വിവിധ ടീമുകളെ വ്യത്യസ്‌തമായ മേഖലകളിൽ വിന്യസിച്ചിട്ടുണ്ടെന്നും പതിവായി ലാർവ സ്‌പ്രേകളും ഫോഗിങ്ങും നടത്തുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ജില്ലയിലെ ഓരോ വീടുകളിലും സർവേ നടത്തുന്നതിനായി 70ഓളം പേരെക്കൂടി സർക്കാർ നിയമിച്ചിട്ടുണ്ട്. കൂടാതെ ജനങ്ങൾക്ക് ബോധവൽക്കരണം നടത്തുന്നുണ്ടെന്നും ഓഫിസർ പറഞ്ഞു.
സംസ്‌ഥാനത്ത് ഡെങ്കിപ്പനിയുടെ വ്യാപനം നിയന്ത്രിക്കാൻ സാധ്യമായ എല്ലാ നടപടികളും സംസ്‌ഥാന സർക്കാർ സ്വീകരിക്കുന്നുണ്ടെന്ന് ഉത്തർപ്രദേശ് ആരോഗ്യ മന്ത്രി ജയ് പ്രതാപ് സിംഗ് നേരത്തെ അറിയിച്ചിരുന്നു.
Most Read: കുട്ടികൾക്കുള്ള വാക്‌സിനേഷൻ നവംബറോടെ; 12നും 17നും ഇടയിൽ പ്രായമുള്ളവർക്ക് മുൻഗണന