ന്യൂഡെൽഹി: കുട്ടികൾക്കുള്ള കോവിഡ് വാക്‌സിനേഷൻ ഒക്‌ടോബറിലോ നവംബറിലോ ആരംഭിക്കുമെന്ന് ആരോഗ്യ മന്ത്രാലയം. 12നും 17നുമിടയിൽ പ്രായമുള്ളവർക്ക് ആയിരിക്കും മുൻഗണന. ഇവരിൽ ഹൃദ്രോഗം, പ്രതിരോധ ശേഷിക്കുറവുമായി ബന്ധപ്പെട്ട രോഗങ്ങൾ, അമിതവണ്ണം തുടങ്ങിയ അനുബന്ധ രോഗമുള്ളവർക്ക് ആദ്യം വാക്‌സിൻ നൽകും.
മൂന്നുഡോസ് കുത്തിവെക്കേണ്ട ‘സൈക്കോവ്-ഡി’ വാക്‌സിനാണ് കുട്ടികൾക്ക് നൽകുക. സൈഡസ് കാഡിലയുടെ ഈ വാക്‌സിന് മാത്രമാണ് കുട്ടികളിൽ പ്രതിരോധ കുത്തിവെപ്പിന് ഇപ്പോൾ അനുമതി ലഭിച്ചിട്ടുള്ളത്.
18 വയസിൽ താഴെയുള്ള 44 കോടി കുട്ടികളാണ് രാജ്യത്തുള്ളത്. ഇവരിൽ 12 കോടിയോളം പേർ 12നും 17നുമിടയിൽ പ്രായമുള്ളവരാണ്. അനുബന്ധ രോഗങ്ങളുള്ള കുട്ടികൾ ഏതാണ്ട് 30 ലക്ഷം ഉണ്ടാവുമെന്നാണ് കണക്ക്.
അനുബന്ധ രോഗമുള്ളവർക്ക് നൽകാനായി ആദ്യം 40 ലക്ഷം ഡോസ് സൈക്കോവ്-ഡി ആണ് നിർമാതാക്കൾ സർക്കാരിന് നൽകുക. ഡിസംബറോടെ അഞ്ചുകോടി ഡോസ് ലഭ്യമായേക്കും. അടുത്തകൊല്ലം കൂടുതൽ ഡോസ് വാക്‌സിൻ വിപണിയിൽ എത്തുമെന്നാണ് കരുതുന്നത്.
അതേസമയം കോവാക്‌സിനിന്റെ നിർമാതാക്കളായ ഭാരത് ബയോടെക്കും കുട്ടികൾക്ക് സ്വീകരിക്കാവുന്ന വാക്‌സിൻ പരീക്ഷണം ആരംഭിച്ചിട്ടുണ്ട്. രണ്ടുവയസിന് മുകളിലുള്ളവർക്ക് സ്വീകരിക്കാവുന്ന ഈ വാക്‌സിനിന്റെ പരീക്ഷണം അന്തിമ ഘട്ടത്തിലാണ്.
കോവിഷീൽഡ് നിർമാതാക്കളായ സിറം ഇൻസ്‌റ്റിറ്റ്യൂട്ടും കുട്ടികളുടെ വാക്‌സിൻ പരീക്ഷണം അടുത്തിടെ ആരംഭിച്ചിട്ടുണ്ട്. സൈക്കോവ്-ഡിക്ക് തുടർച്ചയായി ഈ കമ്പനികളുടെ വാക്‌സിനും അടുത്ത വർഷം ആദ്യത്തോടെ വിപണിയിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Most Read: പൂവാലൻമാരെ വലയിലാക്കാൻ ‘ശക്‌തി ടീം’ രൂപീകരിച്ച് അമൃത്‌സർ പോലീസ്