കാസർഗോഡ് : ജില്ലയിലെ ബളാൽ പഞ്ചായത്തിൽ ഡെങ്കിപ്പനി വ്യാപിക്കുന്നു. പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലായി 10 പേർക്കാണ് രോഗം സ്‌ഥിരീകരിച്ചത്. പാത്തിക്കര, കരുവെള്ളടുക്കം, കാറളം, കൊന്നക്കാട് പ്രദേശങ്ങളിൽ താമസിക്കുന്നവരാണ് രോഗം ബാധിച്ച് ചികിൽസയിൽ കഴിയുന്നത്. ഇവിടങ്ങളിൽ ഡെങ്കിപ്പനി വ്യാപിക്കുന്നത് കണക്കിലെടുത്ത് വെള്ളരിക്കുണ്ട് പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ ഊർജിത പ്രതിരോധ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു.
രോഗ്യവ്യാപനം ഒഴിവാക്കുന്നതിനായി ജില്ലാ വെക്‌ടർ കൺട്രോൾ യൂണിറ്റുമായി സഹകരിച്ച് പൊതുജനാരോഗ്യ പ്രവർത്തകർ, ആശാവർക്കർമാർ എന്നിവർക്കായി രോഗ പ്രതിരോധ ബോധവൽക്കരണ ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പിൽ വെക്‌ടർ കൺട്രോൾ യൂണിറ്റ് ഫീൽഡ് അസിസ്‌റ്റന്റ് കെ ദാമോദരനാണ് ക്ളാസെടുത്തത്. തുടർന്ന് കൊതുക് സാന്ദ്രതാ പഠനത്തിൽ പഞ്ചായത്തിലെ 14ആം വാർഡിൽ ബ്രിട്ടോ ഇൻഡെക്‌സ് ഉയർന്ന് കണ്ടെതിനാൽ ഇവിടെ രോഗസാധ്യത കൂടുതലാണെന്ന് കണ്ടെത്തി.
കൂടാതെ ആരോഗ്യപ്രവർത്തകർ 10 ഗ്രൂപ്പുകളായി തിരിഞ്ഞു 120 വീടുകളിൽ കഴിഞ്ഞ ദിവസം പരിശോധന നടത്തിയിരുന്നു. ഡെങ്കിപ്പനി ഈ പ്രദേശങ്ങളിൽ വലിയ രീതിയിൽ വ്യാപിക്കുന്നതിനുള്ള സാധ്യത ഉള്ളതിനാൽ തെർമൽ ഫോമിങ് ഉൾപ്പെടെയുള്ളവ ഊർജിതപ്പെടുത്തുമെന്ന് ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു. കൂടാതെ വെള്ളം കെട്ടിക്കിടന്ന് കൊതുകുകൾ വളരാനുള്ള സാധ്യതകൾക്കെതിരെ നടപടി സ്വീകരിക്കണമെന്നും, വേനൽകാലത്ത് കൊതുകുകൾ വളർന്ന് പെരുകിയാൽ മൺസൂൺ ആരംഭത്തിൽ രോഗസാധ്യത ഇരട്ടിക്കുമെന്നും ഹെൽത്ത് ഇൻസ്‌പെക്‌ടർ അജിത് സി ഫിലിപ്പ് വ്യക്‌തമാക്കി.
Read also : കൊവാക്‌സിൻ ഫലപ്രദം, ജനങ്ങൾ വിമുഖത ഒഴിവാക്കണം; മുഖ്യമന്ത്രി