ന്യൂഡെൽഹി: ഉത്തർപ്രദേശ് പോലീസ് തനിക്കുമേൽ ചുമത്തിയിരിക്കുന്ന കേസ് വ്യാജമാണെന്ന് മലയാളി മാദ്ധ്യമ പ്രവർത്തകൻ സിദ്ദീഖ് കാപ്പൻ. തനിക്ക് നീതി നിഷേധിക്കുകയാണെന്നും ഭരണഘടനയിൽ വിശ്വാസമുണ്ടെന്നും സിദ്ദീഖ് കാപ്പൻ പ്രതികരിച്ചു. ഇന്ന് മഥുര കോടതിയിൽ ഹാജരാക്കാനായി കൊണ്ടു വന്നപ്പോഴായിരുന്നു കാപ്പന്റെ പ്രതികരണം.
അതേസമയം, കാപ്പന് മേൽ സമാധാന അന്തരീക്ഷം തകർക്കാൻ ശ്രമിച്ചു എന്ന കുറ്റം ചുമത്താനാകില്ലെന്ന് കോടതി പറഞ്ഞു. ഹത്രസിലെ സമാധാന അന്തരീക്ഷം തകർക്കാൻ കാപ്പൻ ശ്രമിച്ചതിന് തെളിവില്ലെന്നും ഈ കുറ്റത്തിൻമേലുള്ള നടപടികൾ അവസാനിപ്പിക്കണമെന്നും മഥുര കോടതി ഉത്തരവിട്ടു. എന്നാൽ, യുഎപിഎ, രാജ്യദ്രോഹം വകുപ്പുകൾ ഒഴിവാക്കിയിട്ടില്ല.
കഴിഞ്ഞ വർഷം ഒക്‌ടോബർ 5ന്, ഹത്രസിൽ ക്രൂര പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ വീട് സന്ദർശിച്ച് റിപ്പോർട് തയ്യാറാക്കാനുള്ള യാത്രയിലാണ് സിദ്ദീഖ് കാപ്പൻ യുപി പോലീസിന്റെ പിടിയിലായത്. സിആർപിസി 164 പ്രകാരം സമാധാന അന്തരീക്ഷം തകർക്കാൻ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു അറസ്‌റ്റ്. ഇതിന് ശേഷമാണ് മറ്റൊരു എഫ്‌ഐആറിൽ യുഎപിഎയും രാജ്യദ്രോഹവും ഉൾപ്പടെയുള്ള കുറ്റങ്ങൾ ചുമത്തിയത്. എട്ടരമാസമായി കാപ്പൻ ജയിലിൽ തുടരുകയാണ്.
ഏത് വകുപ്പ് അനുസരിച്ചാണോ കാപ്പനെ കസ്‌റ്റഡിയിലെടുത്തത് ആ വകുപ്പാണ് ഇപ്പോൾ മഥുര കോടതി ഒഴിവാക്കിയത്. രാജ്യദ്രോഹം അടക്കമുള്ള വകുപ്പുകൾ നിലനിൽക്കുന്നുണ്ടെങ്കിലും തുടര്‍ന്നുള്ള കേസ് നടത്തിപ്പിൽ ഇപ്പോഴുണ്ടായ കോടതി വിധി സഹായകരമാകുമെന്ന വിലയിരുത്തലിലാണ് സിദ്ദീഖ് കാപ്പന്റെ അഭിഭാഷകര്‍.
Most Read: സംസ്‌ഥാനത്ത് ഉടനീളം നാളെ മുതൽ കെഎസ്ആര്‍ടിസി സർവീസുകൾ ആരംഭിക്കുന്നു