ന്യൂഡെൽഹി: ബിബിസിയുടെ ഡെല്‍ഹി, മുംബൈ ഓഫിസുകളിൽ ആദായനികുതി വകുപ്പിന്റെ പരിശോധനയെ ന്യായീകരിച്ച് ബിജെപി. ബിബിസി ‘ഏറ്റവും അഴിമതിയുള്ള സ്‌ഥാപനം’ എന്നാണു ബിജെപി വക്‌താവ് ഗൗരവ് ഭാട്ടിയ ആരോപിച്ചത്. ബിബിസി ഓഫിസുകളിലെ ആദായനികുതി പരിശോധനയിൽ കേന്ദ്രസർക്കാരിനെ കോൺഗ്രസ് വിമർശിച്ചിരുന്നു. തുടർന്നാണ് ബിജെപിയുടെ ഔദ്യോഗിക പ്രതികരണം.
ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമർശിക്കുന്ന ഡോക്യുമെന്ററി ബിബിസി പുറത്തിറക്കിയതിനു പിന്നാലെയാണ്, ഇന്ത്യയിൽ 1998ൽ ഏജൻസി ആരംഭിച്ച ബിബിസിയുടെ ഓഫിസുകളില്‍ ആദായനികുതി വകുപ്പിന്റെ പരിശോധന.
ആദായനികുതി വകുപ്പിനെ ജോലി ചെയ്യാൻ അനുവദിക്കണം. തെറ്റു ചെയ്‌തിട്ടില്ലെങ്കിൽ പേടിക്കുന്നത് എന്തിനാണ്? ഇന്ത്യയിൽ പ്രവർത്തിക്കുമ്പോൾ ബിബിസി ‘വിഷം ചീറ്റരുത്’. ഇന്ത്യാവിരുദ്ധ പ്രചാരണത്തിൽ അവർ സന്തോഷിക്കുന്നു. മുൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി ബിബിസിയെ നിരോധിച്ചിട്ടുണ്ടെന്ന് കോൺഗ്രസ് ഓർമിക്കണം എന്നിങ്ങനെയാണ് ഗൗരവ് ഭാട്ടിയയുടെ ന്യായീകരണം.
വർഷങ്ങൾ നീണ്ടുനിന്ന ബിസിനസിൽ ഉണ്ടായേക്കാവുന്ന ചെറിയ പിശകുകൾ പോലും വെറുതെവിടരുതെന്നും, അവ കണ്ടെത്തി അടുത്തഘട്ടം പരിശോധനക്കും വ്യാപക റെയ്‌ഡിനും അനുയോജ്യമായ സാഹചര്യം ഉണ്ടാക്കണമെന്നുമാണ് ആദായനികുതി വകുപ്പ് ഉദ്യോഗസ്‌ഥർക്ക് മുകളിൽ നിന്ന് ലഭിച്ച നിർദ്ദേശമെന്ന് സൂചനയുണ്ട്.
അതേസമയം, ‘ആദ്യം ബിബിസി ഡോക്യുമെന്ററി പുറത്തുവന്നു, അത് നിരോധിക്കപ്പെട്ടു. ഇപ്പോൾ ആദായനികുതി വകുപ്പ് ബിബിസി ഓഫിസ് റെയ്‌ഡ് ചെയ്യുന്നു. അപ്രഖ്യാപിത അടിയന്തരാവസ്‌ഥ’ – കോൺഗ്രസ് ട്വീറ്റ് ചെയ്‌തു. ‘അദാനി വിഷയം അന്വേഷിക്കാൻ സംയുക്‌ത പാർലമെന്ററി കമ്മിറ്റിയെ നിയോഗിക്കണമെന്നാണ് പ്രതിപക്ഷം ആവശ്യപ്പെടുന്നത്. പക്ഷേ, സർക്കാർ ബിബിസിയുടെ പിന്നാലെയാണ്. വിനാശകാലേ വിപരീതബുദ്ധി’ എന്നാണ് വിഷയത്തിൽ കോൺഗ്രസ് നേതാവ് ജയറാം രമേശിന്റെ പ്രതികരണം.
Most Read: നിയമപരമായി ഏത് സംസ്‌ഥാനത്തെയും കേന്ദ്രഭരണ പ്രദേശമാക്കാം’: സുപ്രീം കോടതി