കോഴിക്കോട്: ജില്ലയിൽ നിപ്പ വൈറസ് ബാധിച്ച് മരിച്ച 12കാരന്റെ ഉറവിടം അറിയാത്തത് ആശങ്ക വർധിപ്പിക്കുന്നു. രോഗ ബാധയുടെ ഉറവിടം കണ്ടെത്താന്‍ പ്രദേശത്തെ ദേശാടന പക്ഷികളുടേയും വവ്വാലുകളുടേയും സാന്നിധ്യം ഉള്‍പ്പെടെയുള്ള പരിശോധനകള്‍ വരുംദിവസങ്ങളില്‍ നടന്നേക്കും.
നിലവില്‍ മരിച്ച കുട്ടിയുടെ രക്ഷിതാക്കളും ബന്ധുക്കളും, ആശുപത്രി ജീവനക്കാരും ഉൾപ്പടെ പതിനേഴോളം പേരാണ് നിരീക്ഷണത്തിലുള്ളത്. ഇതില്‍ അഞ്ച് പേര്‍ക്ക് കുട്ടിയുമായി നേരിട്ട് സമ്പര്‍ക്കമുണ്ടെന്നാണ് വിലയിരുത്തല്‍. നേരത്തെ കുട്ടിയെ ചികിൽസിച്ച ആശുപത്രിയിലെ ആരോഗ്യപ്രവര്‍ത്തകരെ നിരീക്ഷണത്തിലേക്ക് മാറ്റുന്നതിനുള്ള നടപടിയും ആരംഭിച്ചു. കുട്ടിക്ക് നിപ്പ വൈറസ് ബാധയാണ് എന്ന സ്‌ഥിരീകരണത്തിന് പിന്നാലെ തന്നെ പ്രദേശത്ത് പോലീസിന്റെ നേതൃത്വത്തില്‍ നിയന്ത്രണങ്ങള്‍ നടപ്പാക്കാനുള്ള നടപടികളും ആരംഭിച്ചിരുന്നു.
15 ദിവസത്തോളം പനി ബാധിച്ച ശേഷമാണ് കുട്ടിയുടെ രോഗബാധ മൂര്‍ച്ഛിക്കുന്നതും മരണത്തിന് ഇടയാക്കുന്നതും. ഇതിന് മുന്‍പ് മുക്കത്തെ രണ്ട് ആശുപത്രികളിലും രോഗം ഗുരുതരമായതോടെ മെഡിക്കല്‍ കോളേജിലേക്കും പിന്നീട് കോഴിക്കോട് ജില്ലയിലെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റിയിരുന്നു. ഒന്നാം തീയതിയാണ് കുട്ടിയെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്.
ഇതിനിടെ ഛര്‍ദ്ദിയും മസ്‌തിഷ്‌ക ജ്വരവും ഉണ്ടായി. മെഡിക്കല്‍ കോളേജില്‍ കുറച്ച് ദിവസം അഡ്‌മിറ്റായിരുന്നു. രോഗത്തിന് ശമനമുണ്ടാവാത്തതും വെന്റിലേറ്റര്‍ ലഭ്യതക്കുറവും നേരിട്ടതോടെയാണ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്. കോവിഡ് പരിശോധന നടത്തിയെങ്കിലും നെഗറ്റീവായിരുന്നു. പനി ബാധിച്ച ദിവസങ്ങളില്‍ ഒന്നും കോവിഡ് സ്‌ഥിരീകരിച്ചിരുന്നില്ല, ശനിയാഴ്‌ച രാത്രിയാണ് നിപ്പയാണെന്ന് സ്‌ഥിരീകരിക്കുന്ന ഫലം പുണെയിലെ ലാബില്‍ നിന്ന് ലഭിച്ചത്. ഇതിനിടെ, നില അതീവ ഗുരുതരമായ കുട്ടി ഞായറാഴ്‌ച പുലര്‍ച്ചെ 4.45ഓടെ മരിച്ചു.
കുട്ടിയുടെ മൃതദേഹം ഇന്ന് സംസ്‌കരിച്ചു. കോഴിക്കോട് കണ്ണംപറമ്പ് ജുമാ മസ്‌ജിദ് ഖബറിസ്‌ഥാനിലായിരുന്നു സംസ്‌കാരം. മാനദണ്ഡങ്ങള്‍ പാലിച്ചായിരുന്നു സംസ്‌കാര ചടങ്ങുകള്‍.
Most Read: ലജ്‌ജിച്ച് കേരളം; കോവിഡ് ചികിൽസാ കേന്ദ്രത്തില്‍ 16കാരിക്ക് നേരെ ലൈംഗികാതിക്രമം