ഇടുക്കി: ദേവികുളം എംഎൽഎ അഡ്വക്കേറ്റ് എ രാജയുടെ തിരഞ്ഞെടുപ്പ് വിജയം റദ്ദാക്കണമെന്ന ആവശ്യമുന്നയിച്ച് ഹൈക്കോടതിയിൽ ഹരജി. വ്യാജ ജാതി സർട്ടിഫിക്കറ്റ് ഹാജരാക്കിയാണ് രാജ സംവരണ മണ്ഡലമായ ദേവികുളത്ത് നിന്നും മൽസരിച്ചതെന്ന് ആരോപിച്ച് യുഡിഎഫ് സ്‌ഥാനാർഥിയായിരുന്ന ഡി കുമാറാണ് കോടതിയെ സമീപിച്ചത്. അതേസമയം പരാതി അടിസ്‌ഥാനരഹിതമാണെന്ന് എ രാജ വ്യക്‌തമാക്കി.
മണ്ഡലം രൂപീകൃതമായത് മുതൽ പട്ടികജാതി സംവരണ മണ്ഡലമാണ് ദേവികുളം. എന്നാൽ എ രാജ ക്രൈസ്‌തവ സമുദായ അംഗമാണ് എന്നാണ് ഡി കുമാറിന്റെ ആരോപണം. മാട്ടുപ്പെട്ടി കുണ്ടള ഈസ്‌റ്റ് ഡിവിഷനിലെ സിഎസ്ഐ പള്ളിയിൽ മാമ്മോദീസാ സ്വീകരിച്ച ദമ്പതിമാരുടെ മകനാണ് രാജ. അദ്ദേഹവും ക്രൈസ്‌തവ വിശ്വാസിയായാണ് ജീവിക്കുന്നതെന്ന് കുമാർ ഹർജിയിൽ ആരോപിക്കുന്നു.
കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ ഡി കുമാറിനെ 7848 വോട്ടുകൾക്കാണ് ഇടതു സ്‌ഥാനാർഥി എ രാജ തോൽപിച്ചത്. ഹർജി നിയമപരമായി നേരിടുമെന്ന് എ രാജ വ്യക്‌തമാക്കി.
Read also: പെഗാസസ്: പാർലമെന്റിൽ പ്രതിപക്ഷ പ്രതിഷേധം തുടരും, നടപടി വേണമെന്ന് ബിജെപി