ന്യൂഡെൽഹി: പെഗാസസ് വിഷയമുയർത്തി പാർലമെന്റിൽ ബഹളം വച്ച പ്രതിപക്ഷ എംപിമാര്‍ക്കെതിരെ ബിജെപി ഇന്ന് നടപടി ആവശ്യപ്പെടും. കേരളത്തിലെ മൂന്ന് എംപിമാര്‍ ഉൾപ്പടെ 12 പേര്‍ക്കെതിരെ നടപടി വേണമെന്നാണ് ബിജെപിയുടെ ആവശ്യം. അതേസമയം സ്‌പീക്കര്‍ നേരിട്ട് വിളിച്ച് താക്കീത് ചെയ്‌ത സാഹചര്യത്തിൽ തുടര്‍നടപടിക്ക് സാധ്യതയില്ല എന്ന വിലയിരുത്തലിലാണ് പ്രതിപക്ഷം. ഹൈബി ഈഡൻ, ഡീൻ കുര്യാക്കോസ്, എഎം ആരിഫ് എന്നിവർ ഉൾപ്പടെ 12 പേരെയാണ് സ്‌പീക്കർ താക്കീത് ചെയ്‌തത്.
പെഗാസസ് ഫോൺ ചോർത്തലിൽ കഴിഞ്ഞ എട്ട് ദിവസവും പാര്‍ലമെന്റ് സ്‌തംഭിച്ചിരുന്നു. ഇന്നും ഇക്കാര്യത്തിൽ പ്രതിഷേധം തുടരാനാണ് പ്രതിപക്ഷ തീരുമാനം. വിഷയം ചർച്ച ചെയ്യാൻ വിളിച്ച ഐടി പാർലമെന്ററി സമിതി യോഗത്തിൽ ബിജെപി പങ്കെടുക്കാത്തതിനെ തുടർന്ന് മാറ്റിവയ്‌ക്കുകയായിരുന്നു. രജിസ്‌റ്ററിൽ ബിജെപി അംഗങ്ങൾ ഒപ്പുവയ്‌ക്കാൻ തയ്യാറാവാഞ്ഞതിനാൽ ക്വാറം തികയാതെ യോഗം പിരിയേണ്ടി വന്നു. ക്വാറത്തിന് മൂന്നിലൊന്ന് പേർ വേണമെന്നിരിക്കെ 30 അംഗ സമിതിയിലെ 9 പേർ മാത്രമാണ് ഒപ്പു വച്ചത്.
കൂടാതെ തരൂരിനെ ഐടി പാർലമെന്ററി സമിതി അധ്യക്ഷ സ്‌ഥാനത്ത് നിന്ന് മാറ്റണമെന്നും 30 അംഗ സമിതിയില്‍ ഭൂരിപക്ഷം അംഗങ്ങളുടെ പിന്തുണ തരൂരിന് ഇല്ലെന്നും ചൂണ്ടിക്കാട്ടി ബിജെപി അംഗം നിഷികാന്ത് ദുബെ സ്‌പീക്കര്‍ക്ക് അവകാശ ലംഘന നോട്ടീസ് നല്‍കിയിട്ടുണ്ട്.
Read also: ഐടി പാര്‍ലമെന്ററി സമിതി അധ്യക്ഷ സ്‌ഥാനം; ശശി തരൂരിനെ നീക്കണമെന്ന് നിഷികാന്ത് ദുബെ