മലപ്പുറം: പൈനാവ് ഗവ. എഞ്ചിനിയറിങ് കോളേജിൽ എസ്എഫ്ഐ പ്രവർത്തകൻ ധീരജ് രാജേന്ദ്രൻ കുത്തേറ്റ് മരിച്ച സംഭവത്തിൽ സംസ്‌ഥാനത്ത് സംഘർഷാവസ്‌ഥ തുടരുന്നു. കഴിഞ്ഞ ദിവസം മലപ്പുറം ചെറുകോട് കോൺഗ്രസ്-സിപിഎം പ്രവർത്തകർ തമ്മിൽ സംഘർഷം ഉണ്ടായി. ബോർഡുകൾ നശിപ്പിച്ചെന്ന് പരസ്‌പരം ആരോപിച്ചാണ് ഇരുവിഭാഗങ്ങളും തമ്മിൽ ഏറ്റുമുട്ടിയത്.
തുടർന്ന് പോലീസ് എത്തി ഇരു പാർട്ടി പ്രവർത്തകരെയും സ്‌ഥലത്ത് നിന്ന് മാറ്റുകയായിരുന്നു. മലപ്പുറത്ത് രണ്ട് ദിവസം മുമ്പും സംഘർഷാവസ്‌ഥ നിലനിന്നിരുന്നു. ഡിവൈഎഫ്ഐ പ്രവർത്തകർ നടത്തിയ മാർച്ചിനിടെയായിരുന്നു സംഘർഷം. കെപിസിസി പ്രസിഡണ്ട് കെ സുധാകരൻ പങ്കെടുക്കുന്ന പരിപാടിക്ക് സമീപത്തുകൂടി മാർച്ച് കടന്നു പോകുമ്പോഴാണ് കയ്യാങ്കളി ഉണ്ടായത്.
മലപ്പുറം ടൗൺ ഹാളിൽ കേരള പ്രദേശ് കോൺഗ്രസ് കമ്മറ്റിയുടെ മേഖലാ കൺവെൻഷൻ നടക്കുകയാണ്. കെ സുധാകരനാണ് പരിപാടി ഉൽഘാടനം ചെയ്‌തത്. ഇതിനു മുന്നിലാണ് സംഘർഷം ഉണ്ടായത്. വേദിയിലേക്ക് ഡിവൈഎഫ്ഐ പ്രവർത്തകർ കയറാൻ ശ്രമിക്കുകയും യൂത്ത് കോൺഗ്രസ് കെഎസ്‌യു പ്രവർത്തകർ അതിനെ പ്രതിരോധിക്കുകയും ആയിരുന്നു.
Most Read: വയനാട്ടിലെ ലഹരിമരുന്ന് പാർട്ടി; അന്വേഷണം ഗുണ്ടാ നേതാക്കളിലേക്ക്