വയനാട്: ലഹരിപ്പാർട്ടി നടത്തിയതിന് ടിപി വധക്കേസ് പ്രതി കിർമാണി മനോജ് ഉൾപ്പെടുന്ന 16 അംഗ സംഘം പിടിയിലായ സംഭവത്തിൽ അന്വേഷണം ഗുണ്ടാ നേതാക്കളിലേക്ക്. റിസോർട്ടിൽ എത്തിയ ലഹരിമരുന്നിന്റെ ഉറവിടവും കണ്ടെത്തേണ്ടതുണ്ട്. പോലീസ് റെയ്‌ഡിനിടെ ഓടിരക്ഷപെട്ടവരെ കുറിച്ചും അന്വേഷിക്കുന്നുണ്ട്. ലഹരിമരുന്ന് പാർട്ടിക്ക് പിന്നിൽ മറ്റ് അജണ്ടകൾ ഉണ്ടോയെന്നും അന്വേഷണ സംഘം പരിശോധിക്കും.
കൊച്ചി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ക്വട്ടേഷൻ സംഘത്തിന്റെ തലവൻ ലഹരിമരുന്ന് പാർട്ടിയിൽ പങ്കെടുക്കാനായി വയനാട്ടിലേക്ക് എത്തിയതായി പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്. റിസോർട്ടിലെ സിസിടിവി ദൃശ്യങ്ങളും, പിടിയിലായ പ്രതികളുടെ ഫോൺ കോൾ വിവരങ്ങളും പോലീസ് വിശദമായി പരിശോധിക്കും. അതേസമയം, കേരളത്തിൽ സമീപകാലത്ത് നടന്ന ഗുണ്ടാ ആക്രമണ പരാതികളിൽ പിടിയിലായവർക്ക് പങ്കുണ്ടോയെന്നും അന്വേഷിക്കും.
ഗോവയിലെ ഗുണ്ടാ നേതാവ് കമ്പളക്കാട് മുഹ്‌സിന്റെ വിവാഹ വാർഷികം ആഘോഷിക്കാനാണ് ടിപി വധക്കേസ് പ്രതി കിർമാണി മനോജും സംഘവും റിസോർട്ടിൽ ഒത്തുകൂടിയത്. ഇവരിൽ നിന്ന് എംഡിഎംഎയും കഞ്ചാവും പോലീസ് പിടിച്ചെടുത്തിരുന്നു. ലഹരിമരുന്ന് പാർട്ടിയുടെ പശ്‌ചാത്തലത്തിൽ ജില്ലയിൽ രാത്രികാല പട്രോളിങ് കർശനമാക്കാനാണ് ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശം.
Most Read: കെ സുധാകരന്റെയും വിഡി സതീശന്റെയും സുരക്ഷ ശക്‌തിപ്പെടുത്തണം; ഇന്റലിജൻസ്