കൊച്ചി: നടിയെ ആക്രമിച്ച കേസ് അന്വേഷിച്ച ഉദ്യോഗസ്‌ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ നടൻ ദിലീപ് അടക്കമുള്ള അഞ്ചുപ്രതികളുടെ ചോദ്യംചെയ്യൽ 22 മണിക്കൂർ പൂർത്തിയായി. ശേഷിക്കുന്ന 11 മണിക്കൂറിലെ ചോദ്യംചെയ്യൽ ഇന്ന് നടക്കും.
ദിലീപിനെ കൂടാതെ സഹോദരൻ അനൂപ്, സഹോദരീ ഭർത്താവ് സൂരജ്, ഡ്രൈവർ അപ്പു, സുഹൃത്ത് ബൈജു ചെങ്ങമനാട് എന്നിവരെയാണ് കളമശേരിയിലെ ക്രൈം ബ്രാഞ്ച് ഓഫിസിൽ ചോദ്യംചെയ്‌തത്.
തെളിവായി ശേഖരിച്ചിരിക്കുന്ന ശബ്‌ദസന്ദേശങ്ങൾ ദിലീപുമായി ബന്ധമുള്ളവരെ കേൾപ്പിച്ചു. ശബ്‌ദസാമ്പിൾ ശാസ്‌ത്രീയ പരിശോധനയ്‌ക്ക് അയക്കുന്നതിനു മുമ്പായുള്ള നടപടിയുടെ ഭാഗമാണിതെന്ന് ചോദ്യംചെയ്യലിനു നേതൃത്വം നൽകുന്ന ക്രൈം ബ്രാഞ്ച് എസ്‌പി എംപി മോഹനചന്ദ്രൻ പറഞ്ഞു.
ആദ്യ ദിനം കുറ്റകൃത്യവുമായി ബന്ധപ്പെട്ട് 26 സംഭവങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ ചോദ്യം ചെയ്യലായിരുന്നു നടന്നത്. പ്രതികൾ നൽകിയ മൊഴികളിലെ പൊരുത്തക്കേടുകൾ അടിസ്‌ഥാനമാക്കി തയ്യാറാക്കിയ പുതുക്കിയ ചോദ്യങ്ങൾ വെച്ചായിരുന്നു രണ്ടാം ദിവസത്തെ ചോദ്യംചെയ്യൽ. പ്രതികളിൽ ചിലരെ ഒരുമിച്ചിരുത്തിയും ചോദ്യംചെയ്‌തിട്ടുണ്ട്.
ഗൂഢാലോചന കേസിനുപുറമെ നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ടും ഇതിന്റെ ദൃശ്യങ്ങൾ കൈമാറിയതിനെ കുറിച്ചുമെല്ലാം അന്വേഷണ സംഘം വിവരങ്ങൾ തേടി. സാക്ഷികളെ സ്വാധീനിക്കാൻ ദിലീപും സംഘവും ശ്രമിച്ചതായി കണ്ടെത്തിയ തെളിവുകളും ക്രൈം ബ്രാഞ്ച് പ്രതികൾക്ക് മുന്നിൽവെച്ചു. സൂരജ് ഇതിനായി പണം ചെലവഴിച്ചതായി തെളിവുകൾ ലഭിച്ചിട്ടുണ്ടെന്ന് അറിയിച്ചെങ്കിലും ദിലീപ് ഇത് കള്ളക്കേസാണെന്ന് ആവർത്തിക്കുകയായിരുന്നു
അതേസമയം തിങ്കളാഴ്‌ച സംവിധായകരായ റാഫി, അരുൺ ഗോപി, ദിലീപിന്റെ നിർമാണ കമ്പനി ഗ്രാൻഡ് പ്രൊഡക്ഷൻ മാനേജരടക്കം മൂന്ന് ജീവനക്കാർ എന്നിവരെ ക്രൈം ബ്രാഞ്ച് ഓഫിസിലേക്ക് വിളിച്ചുവരുത്തി വിവരങ്ങൾ ശേഖരിച്ചിരുന്നു.
Most Read: ഒടുവിൽ അയഞ്ഞ് ഗവർണർ; സർവകലാശാല ഫയലുകൾ നോക്കിത്തുടങ്ങി