തിരുവനന്തപുരം: കേരളാ സർക്കാർ-ഗവർണർ പോരിന് താൽക്കാലിക വിരാമം. മാസങ്ങൾ നീണ്ട അനിശ്‌ചിതത്വത്തിന് ഒടുവിൽ ചാൻസിലർ പദവിയിലേക്ക് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മടങ്ങിയെത്തി. ചാൻസിലർ എന്ന നിലയിൽ സർവകലാശാലകളിലെ ഫയലുകൾ ഗവർണർ നോക്കി തുടങ്ങി.
ആദ്യം വിഷയത്തിൽ മൗനം പാലിച്ച മുഖ്യമന്ത്രി അമേരിക്കയിലേക്ക് ചികിൽസക്ക് പോകുന്നതിന് മുമ്പ് നടത്തിയ ഇടപെടലാണ് ഗവർണർ മയപ്പെടാൻ കാരണമായത്. പ്രശ്‌ന പരിഹാരത്തിന് വേണ്ടി നാല് കത്തുകളാണ് മുഖ്യമന്ത്രി ഗവണർക്ക് നൽകിയത്.
രണ്ട് തവണ അദ്ദേഹത്തെ ഫോണിൽ വിളിച്ചും പ്രശ്‌ന പരിഹാരത്തിന് ആവശ്യപ്പെട്ടു. ഇതോടെയാണ് ഗവർണർ നിലപാട് മയപ്പെടുത്തിയത്. സർവകലാശാല ഫയൽ നോക്കുമ്പോഴും കണ്ണൂർ വിസി നിയമന കേസിൽ ഗവർണർ കോടതിയിൽ സ്വീകരിക്കുന്ന നിലപാട് നിർണായകമാണ്.
ഉന്നതവിദ്യാഭ്യാസ രംഗത്തെ രാഷ്‌ട്രീയ ഇടപെടലിനൊപ്പം രാഷ്‌ട്രപതിക്ക് ഡിലിറ്റ് നൽകണമെന്ന ശുപാശ തള്ളിയതാണ് സർക്കാർ-ഗവർണർ പോരിന് കാരണമായത്. ചട്ടങ്ങൾ മറികടന്ന് കണ്ണൂർ യൂണിവേഴ്‌സിറ്റി വിസിക്ക് വീണ്ടും നിയമനം നൽകിയതും രാഷ്‌ട്രപതിക്ക് ഡിലിറ്റ് നൽകാൻ കേരള സർവകലാശാല വിയോജിച്ചതും ഉൾപ്പടെയുള്ള വിഷയങ്ങൾ ഉയർന്നതോടെ ഗവർണർ പരസ്യ വിമർശനവുമായി രംഗത്ത് വരികയായിരുന്നു.
Most Read: ഇന്നത്തെ ചോദ്യം ചെയ്യൽ പൂർത്തിയായി; ദിലീപ് ഉൾപ്പടെയുള്ള പ്രതികൾ മടങ്ങി