തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിൽ അന്വേഷണ ഉദ്യോഗസ്‌ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ നടൻ ദിലീപടക്കമുള്ളവരുടെ രണ്ടാം ദിവസത്തെ ചോദ്യം ചെയ്യൽ പൂർത്തിയായി. ദിലീപടക്കമുള്ള അഞ്ച് പേരും കളമശേരി ക്രൈം ബ്രാഞ്ച് ഓഫിസിൽ നിന്ന് മടങ്ങി. ഒരേ കാറിലാണ് ഇവർ മടങ്ങിയത്.
കേസുമായി ബന്ധപ്പെട്ട് ഇന്ന് സംവിധായകൻ റാഫിയെയും ദിലീപിന്റെ നിർമാണ കമ്പനിയായ ഗ്രാന്റ് പ്രൊഡക്ഷൻസ് മാനേജറെയും ക്രൈം ബ്രാഞ്ച് വിളിപ്പിച്ചിരുന്നു. സംവിധായകൻ ബാലചന്ദ്ര കുമാർ കൈമാറിയ ഓഡിയോ റെക്കോർഡിൽ റാഫിയുടെ ശബ്‌ദവുമുണ്ട്. ഇത് തിരിച്ചറിയുന്നതിന് വേണ്ടിയാണ് റാഫിയെ വിളിച്ച് വരുത്തിയതെന്ന് എസ്‌പി പറഞ്ഞു.
ദിലീപിനെതിരെ നിർണായക വെളിപ്പെടുത്തൽ നടത്തിയ സംവിധായകൻ ബാലചന്ദ്രകുമാർ ദിലീപിനെ നായകനാക്കി ഒരുക്കാനിരുന്ന ചിത്രത്തിന്റെ തിരക്കഥ എഡിറ്റ് ചെയ്യാനായി ഏൽപ്പിച്ചിരുന്നത് റാഫിയെ ആയിരുന്നു. ഇത് കൂടി കണക്കിലെടുത്താണ് അദ്ദേഹത്തെ വിളിച്ചു വരുത്തിയത്.
ദിലീപും ബാലചന്ദ്രകുമാറും തമ്മിൽ പ്രശ്‌നങ്ങൾ ഉള്ളതായി തോന്നിയിട്ടില്ലെന്നും സിനിമ നീട്ടിവെക്കുമ്പോൾ ഉണ്ടാകുന്ന മാനസിക ബുദ്ധിമുട്ടുകൾ ബാലചന്ദ്രകുമാറിന് ഉണ്ടായിരുന്നുവെന്നും റാഫി മാദ്ധ്യമങ്ങളോട് പറഞ്ഞു. ‘പിക് പോക്കറ്റ്’ എന്ന സിനിമ വേണ്ടെന്ന് വിളിച്ചു പറഞ്ഞത് സംവിധായകൻ ബാലചന്ദ്രകുമാറാണെന്നും സംവിധായകൻ റാഫി പറഞ്ഞു.
Most Read: ഫെബ്രുവരി 15ഓടെ ഇന്ത്യയില്‍ കോവിഡ് കേസുകൾ കുറയും; ആരോഗ്യ മന്ത്രാലയം