എറണാകുളം: അന്വേഷണ ഉദ്യോഗസ്‌ഥരെ അപായപ്പെടുത്താൻ ശ്രമിച്ച കേസിൽ ദിലീപ് തെളിവുകൾ നശിപ്പിച്ചതായി സർക്കാർ ഹൈക്കോടതിയിൽ വ്യക്‌തമാക്കി. കോടതി മുന്നറിയിപ്പ് നൽകിയിട്ടും ദിലീപ് തെളിവുകൾ നശിപ്പിച്ചതായും, 7 ഫോണുകൾ ഹാജരാക്കാൻ ആവശ്യപ്പെട്ടിട്ട് 6 ഫോണുകൾ മാത്രമാണ് കോടതിയിൽ ഹാജരാക്കിയതെന്നും സർക്കാർ കൂട്ടിച്ചേർത്തു.
ദിലീപ് കോടതിയിൽ ഹാജരാക്കിയ ഫോണുകളിൽ നിന്നും നിർണായക വിവരങ്ങൾ നീക്കം ചെയ്‌തതായും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. അതേസമയം തെളിവുകൾ കയ്യിൽ ഉണ്ടായിരുന്നിട്ടും ബാലചന്ദ്രകുമാർ എന്തുകൊണ്ടാണ് നേരത്തെ പരാതി ഉന്നയിക്കാതിരുന്നത് എന്ന് കോടതി ചോദിച്ചു. എന്നാൽ അത്തരം കാര്യങ്ങളിലേക്ക് കടക്കേണ്ടതില്ലെന്നും, ഒരു കുറ്റകൃത്യം വെളിപ്പെട്ടു എന്ന് കരുതിയാൽ മതിയെന്നുമാണ് പ്രോസിക്യൂഷൻ വ്യക്‌തമാക്കിയത്.
നിലവിൽ കേസുമായി ബന്ധപ്പെട്ട വാദം കോടതിയിൽ തുടരുകയാണ്. ജസ്‌റ്റിസ് സിയാദ് റഹ്‌മാൻ ആണ് കേസ് പരിഗണിക്കുന്നത്. അതേസമയം കേസിന്റെ പേരിൽ തന്നെ നിരന്തരം പീഡിപ്പിക്കുകയാണെന്ന് ദിലീപ് ഇന്നലെ കോടതിയിൽ വ്യക്‌തമാക്കിയിരുന്നു. തനിക്കെതിരെ പ്രഥമ ദൃഷ്‌ട്യാ തെളിവുകളില്ലെന്നും, തന്നെയും കുടുംബത്തെയും അന്വേഷണ സംഘം കൂട്ടത്തോടെ പ്രതികളാക്കാൻ ശ്രമിക്കുകയാണെന്നും ദിലീപ് ആരോപണം ഉന്നയിച്ചു.
Read also: പണിമുടക്ക്; തിരൂരിൽ ഓട്ടോ ഡ്രൈവറെ ആക്രമിച്ച കേസിൽ അഞ്ചുപേർ അറസ്‌റ്റിൽ