മലപ്പുറം: ഭിന്നശേഷിക്കാരുടെ വിദ്യാഭ്യാസ–തൊഴിൽ മേഖലയിലെ സംവരണം ഉറപ്പു വരുത്തുക എന്നത് സുപ്രധാന ചുമതലയാണെന്നും ഈ വിഷയത്തിൽ ആശങ്കൾക്ക് പഴുതില്ലാത്ത വിധം കൃത്യമായ ഉത്തരവ് കൊണ്ടു വരുമെന്നും സംസ്‌ഥാന ഉന്നത വിദ്യാഭ്യാസ-സാമുഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു.
കോവിഡ് മഹാമാരിയുടെ സമയത്ത് ഭിന്നശേഷി മേഖലയില്‍ അനുഭവപ്പെടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കന്‍ സര്‍ക്കാര്‍–സര്‍ക്കാരിതര സംവിധാനങ്ങള്‍ സ്വീകരിച്ച അതിനൂതനമായ ആശയങ്ങൾ പങ്കുവെക്കാനും കൂടുതല്‍ സുസജ്‌ജമായ പദ്ധതികള്‍ ആവിഷ്‌കരിക്കാനും വേണ്ടി ‘വേവ്‌സ് കേരള സമ്മിറ്റ്‘ (WAVES Kerala Summit ‘21) എന്ന പേരില്‍ നടത്തപ്പെട്ട ത്രിദിന ഓൺലൈന്‍ സംഗമത്തിന്റെ സമാപന സമ്മേളനം ഉൽഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു മന്ത്രി.
കേരള സര്‍ക്കാരിന്റെ ഭിന്നശേഷി കമ്മീഷണറേറ്റ്, കേന്ദ്ര സാമൂഹ്യ നീതി മന്ത്രാലയത്തിന് കീഴില്‍ കോഴിക്കോട് ആസ്‌ഥാനനമായി പ്രവര്‍ത്തിക്കുന്ന സിആർസി കേരള, മലപ്പുറം ആസ്‌ഥാനമായി പ്രവർത്തിക്കുന്ന മഅ്ദിന്‍ ഏബ്ള്‍ വേള്‍ഡ് എന്നീ സ്‌ഥാപനങ്ങൾ സംയുക്‌തമായാണ് ഓഗസ്‌റ്റ് 5, 6, 7 തീയതികളില്‍ ഭിന്നശേഷി മേഖലയില്‍ പ്രവർത്തിക്കുന്ന തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാര്‍, സര്‍ക്കാരിതര സ്‌ഥാപനങ്ങളെയും സംഘടനകളെയും വ്യക്‌തികളെയും പങ്കെടുപ്പിച്ചുകൊണ്ട് ‘വേവ്‌സ് കേരള സമ്മിറ്റ്‘ സംഗമം നടത്തിയത്.
ഭിന്നശേഷി മേഖലയിൽ സർക്കാർ നടപ്പിലാക്കുന്ന വിവിധങ്ങളായ പദ്ധതികളെക്കുറിച്ച് സംസാരിച്ച മന്ത്രി വേവ്‌സ് കേരള സമ്മിറ്റിൽ അവതരിപ്പിക്കപ്പെട്ട നവീനമായ ആശയങ്ങളും ചർച്ചകളും അറിയാൻ താൽപര്യമുണ്ടെന്നും ഈ മേഖലയിലെ കൂട്ടായ ഇത്തരം ശ്രമങ്ങൾ മാതൃകാപരമാണെന്നും മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു.
ഓഗസ്‌റ്റ് 7നു രാവിലെ നടന്ന ഉൽഘാടന സദസിൽ കേന്ദ്ര സാമൂഹ്യ നീതി മന്ത്രാലയത്തിന് കീഴിൽ ചെന്നൈയിൽ പ്രവർത്തിക്കുന്ന സ്‌ഥാപനമായ നിപ്മെഡിന്റെ ഡയറക്‌ടർ നച്ചികേത റൗത് അധ്യക്ഷത വഹിക്കുകയും കേരള സംസ്‌ഥാന ഭിന്നശേഷി കമ്മീഷര്‍ എസ്എച്ച് പഞ്ചാപകേശന്‍ മുഖ്യാതിഥിയായി പങ്കെടുക്കുകയും ചെയ്‌തു.
ഭിന്നശേഷി സംവരണം ഉറപ്പു വരുത്താനും ജീവിത സാഹചര്യങ്ങൾ മെച്ചപ്പെടുത്താനും കമ്മീഷൻ പ്രതിജ്‌ഞാബദ്ധമാണെന്ന് കമ്മീഷണർ പറഞ്ഞു. കണ്ണൂർ ജില്ലാ ജഡ്‌ജ് ആർഎൽ ബൈജു മുഖ്യ പ്രഭാഷണം നടത്തുകയും സിആർസി ഡയറക്‌ടർ റോഷൻ ബിജ്‌ലി മൂന്ന് ദിവസത്തെ പരിപാടിയെക്കുറിച്ചുള്ള റിപ്പോർട്ട് അവതരിപ്പിക്കുകയും ചെയ്‌തു. മഅ്‌ദിൻ ഏബ്‌ൾ വേൾഡ് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ മുഹമ്മദ് അസ്റത്ത് ആശംസ രേഖപ്പെടുത്തി. സിആർസി റിഹാബിലിറ്റേഷൻ ഓഫീസർ ഗോപിരാജ് പിവി സ്വാഗതം പറയുകയും അസിസറ്റന്റ് പ്രൊഫസർ ഡോ. സുധീഷ് ടിവി നന്ദി പറയുകയും ചെയ്‌തു.

നിപ്‌മെഡും സിആര്‍സിയും സംയുക്‌തമായി തയ്യാറാക്കിയ ‘കോവിഡ് 19ഉം ഭിന്നശേഷിക്കാരായ വ്യക്‌തികളും – മാർഗനിർദേശ കുറിപ്പുകളുടെയും ആരോഗ്യ ഉപദേശങ്ങളുടെയും സമാഹാരം‘ എന്ന പുസ്‌തകത്തിന്റെ പ്രകാശനവും പരിപാടിയുടെ ഭാഗമായി നടന്നു. മുപ്പതിലധികം സെഷനുകളിലായി നടന്ന സംഗമത്തിൽ കേന്ദ്ര സര്‍ക്കാര്‍ സ്‌ഥാപനമായ നിപ്‌മെഡ് ചെന്നൈ, കേരള സര്‍ക്കാര്‍ സ്‌ഥാപനങ്ങളായ സംസ്‌ഥാൻ വികലാംഗ ക്ഷേമ കോർപ്പറേന്‍, നാഷണൽ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് സ്‌പീച്ച് ആൻഡ് ഹിയറിങ് (നിഷ്), ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് മെന്റൽ ഹെൽത്ത് ആൻഡ് ന്യുറോ സയൻസ് (ഇംഹാന്‍സ്), നിപ്‌മെര്‍, ഐക്കോണ്‍സ്, സംസ്‌ഥാന സമൂഹ്യനീതി വകുപ്പ്, സാമൂഹ്യ സുരക്ഷാ മിഷൻ, സിഡിഎംആർപി, സമഗ്ര ശിക്ഷ കേരള എന്നിവയും വിവിധ ജില്ലാ ഭരണകൂടങ്ങളും പങ്കെടുത്തു.

വിവിധ വിദ്യാഭ്യാസ സ്‌ഥാപനങ്ങളുടെയും സന്നദ്ധ സംഘടനകളുടെയും രക്ഷകർതൃ സംഘനകളുടെയും സ്വകാര്യ കമ്പനികളുടെയും പങ്കാളിത്തം പരിപാടിക്കുണ്ടായിരുന്നു. ഭിന്നശേഷിക്കാര്‍ക്ക് വേണ്ടിയുള്ള സംരംഭങ്ങൾ, തൊഴിൽ സാധ്യതകള്‍, മാനസികാരോഗ്യ പിന്തുണ, തെറാപ്പി സേവനങ്ങള്‍, സ്‌പെഷ്യല്‍ എഡ്യൂക്കേഷൻ സഹായ സംവിധാനങ്ങള്‍ എന്നീ വിഷയങ്ങളിലായിരുന്നു തിരഞ്ഞെടുക്കപ്പെട്ട അവതരണങ്ങള്‍. പരിപാടിയുടെ സംക്ഷിപ്‌തമായ റിപ്പോർട് പൊതു സമൂഹത്തിനു ഉടൻ തന്നെ ലഭ്യമാക്കുമെന്നും കേന്ദ്ര–സംസ്‌ഥാന സർക്കാറുകൾക്ക് സമർപ്പിക്കുന്നതാണെന്നും സംഘാടകർ അറിയിച്ചു.
Most Read: സ്വാതന്ത്ര്യ ദിനാഘോഷം; പ്ളാസ്‌റ്റിക് നിർമിത ദേശീയ പതാക ഒഴിവാക്കണമെന്ന് കേന്ദ്രം