ന്യൂഡെൽഹി: കേന്ദ്ര സർക്കാരിന്റെ സബർമതി ആശ്രമ നവീകരണ പദ്ധതിയെ എതിർത്ത് രാജസ്‌ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട്. അഹമ്മദാബാദിലെ സബർമതി തീരത്തുള്ള ആശ്രമം പൊളിച്ച് മ്യൂസിയം പണിയാനുള്ള സർക്കാരിന്റെ തീരുമാനം ഞെട്ടലുണ്ടാക്കുന്നുവെന്നും, ഈ പദ്ധതിയിൽ നിന്നും സർക്കാർ പിന്തിരിയണമെന്നും അദ്ദേഹം ട്വിറ്ററിലൂടെ ആവശ്യപ്പെട്ടു.
1917 മുതൽ 1930വരെ 13 വർഷക്കാലം ഗാന്ധിജി ജീവിച്ച ആശ്രമമാണത്. അവിടെ സന്ദർശകർ എത്തുന്നത് ഗാന്ധിജി എങ്ങനെയാണ് ലളിത ജീവിതം നയിച്ചതെന്ന് മനസിലാക്കാനാണ്. സാഹോദര്യത്തിന്റെയും ലാളിത്യത്തിന്റെയും പ്രതീകമായ മണ്ണിൽ ലോകോത്തര നിലവാരമുള്ള കെട്ടിടങ്ങൾ കാണാനല്ല സന്ദർശകർ ആഗ്രഹിക്കുന്നത്.
ആശ്രമം പുതുക്കിപ്പണിയാനുള്ള തീരുമാനം രാഷ്‌ട്ര പിതാവിനോടുള്ള അനാദരവാണ്. ഗാന്ധിയൻ ആദർശങ്ങൾ ഉയർത്തി പിടിക്കുന്നതെല്ലാം മാറ്റാനുള്ള ശ്രമം രാഷ്‌ട്രീയ പ്രേരിതമാണെന്നും ഗെഹ്‌ലോട്ട് വിമർശിച്ചു. രാജ്യത്തിന്റെ പൈതൃകവും പാരമ്പര്യവും തകർക്കാൻ ശ്രമിക്കുന്നവർക്ക് വരുംതലമുറ മാപ്പ് തരില്ലെന്നും പദ്ധതിയെക്കുറിച്ച് പുനരാലോചിക്കാൻ നരേന്ദ്ര മോദി തയ്യാറാവണമെന്നും ഗെഹ്‌ലോട്ട് ട്വിറ്ററിൽ കുറിച്ചു
സബർമതി ആശ്രമ നവീകരണത്തിനായി 1,200 കോടി രൂപയുടെ പദ്ധതിയാണ് ഗുജറാത്ത് സർക്കാർ തയ്യാറാക്കുന്നത്. എന്നാൽ ആശ്രമം വികസിപ്പിക്കാനുള്ള തീരുമാനത്തിന് എതിരെ നിരവധി പ്രമുഖർ രംഗത്തെത്തിയിട്ടുണ്ട്. രാജ്യത്തെ പ്രമുഖ ചരിത്രകാരൻമാർ, സാമൂഹിക പ്രവർത്തകർ, എഴുത്തുകാർ, രാഷ്‌ട്രീയ നേതാക്കൾ എന്നിവർ ഇതിലുൾപ്പെടും.
Read Also: ഗോവ പിടിക്കാനുറച്ച് കോൺഗ്രസ്; ചുക്കാൻ പിടിക്കാൻ ചിദംബരം