ചെന്നൈ: തമിഴ്‌നാട്ടിൽ ചിദംബരത്തിന് സമീപം തീർക്കുതിട്ടൈ ഗ്രാമപഞ്ചായത്ത് യോഗത്തിൽ ദളിതയായ വനിതാ പഞ്ചായത്ത് പ്രസിഡണ്ടിനെ തറയിലിരുത്തിയ സംഭവത്തിൽ പഞ്ചായത്ത് സെക്രട്ടറി അറസ്‌റ്റിൽ. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എസ്.രാജേശ്വരിയെയാണ് നിലത്തിരുത്തി യോഗം ചേർന്നത്. ജൂലൈയിൽ ആയിരുന്നു സംഭവം. കഴിഞ്ഞ ദിവസമാണ് യോഗത്തിന്റെ ചിത്രങ്ങൾ സമൂഹ മാദ്ധ്യമങ്ങൾ വഴി പ്രചരിച്ചത്. ഇതോടെ പ്രതിഷേധം ശക്‌തമാവുകയായിരുന്നു. തുടർന്ന്, പഞ്ചായത്ത് വൈസ് പ്രസിഡണ്ട് മോഹൻരാജിനും പഞ്ചായത്ത് സെക്രട്ടറി സിന്ധുജക്കും എതിരേ പോലീസ് കേസ് എടുത്തു. സെക്രട്ടറിയെ അറസ്‌റ്റ് ചെയ്‌തു, വൈസ് പ്രസിഡണ്ട് ഒളിവിലാണ്.
തീർക്കുതിട്ടൈ ഗ്രാമപഞ്ചായത്തിൽ അഞ്ഞൂറിലേറെ കുടുംബങ്ങൾ ആണുള്ളത്. ഇവരിൽ ഭൂരിഭാഗവും വണ്ണിയർ സമുദായത്തിൽ പെട്ടവരാണ്. നൂറിൽ താഴെ ദളിത് കുടുംബങ്ങൾ മാത്രമാണ് ഇവിടെയുള്ളത്. പട്ടികജാതി വിഭാഗത്തിൽ പെട്ടവർക്ക് സംവരണം ചെയ്‌ത പഞ്ചായത്ത് പ്രസിഡണ്ട് സ്‌ഥാനത്തേക്ക് ജനുവരിയിലാണ് തെരഞ്ഞെടുപ്പ് നടന്നത്. ഇതിൽ ആദിദ്രാവിഡ വിഭാഗത്തിൽ പെട്ട രാജേശ്വരി വിജയിക്കുകയായിരുന്നു. പാർട്ടി അടിസ്‌ഥാനത്തിൽ അല്ലാതെ തെരഞ്ഞെടുപ്പ് നടക്കുന്ന തമിഴ്‌നാട്ടിലെ ഗ്രാമപഞ്ചായത്തുകളിൽ പ്രസിഡണ്ട് സ്‌ഥാനത്തേക്കും നേരിട്ടാണ് വോട്ടെടുപ്പ് നടത്തുന്നത്.
ആറ് അംഗങ്ങളുള്ള പഞ്ചായത്ത് കമ്മിറ്റിയിൽ രാജേശ്വരിയും മറ്റൊരു അംഗവുമാണ് പട്ടികജാതി വിഭാഗത്തിൽ നിന്നുള്ളത്. തെരഞ്ഞെടുപ്പ് നടന്നതിന് ശേഷം ഇതുവരെ ചേർന്ന യോഗത്തിലെല്ലാം രാജേശ്വരിയെയും അടുത്ത ദളിത് അംഗത്തേയും നിലത്തിരുത്തി മറ്റുള്ള ഭൂരിപക്ഷ സമുദായക്കാർ കസേരയിൽ ഇരിക്കുകയുമായിരുന്നു പതിവ്. പ്രതിഷേധം ഉയർന്നതോടെ ജില്ലാഭരണകൂടം നടപടി എടുക്കുകയായിരുന്നു. കളക്‌ടർ ചന്ദ്രശേഖറും എസ്.പി ശ്രീ അഭിനവും പഞ്ചായത്ത് ഓഫീസിൽ എത്തി അന്വേഷണം നടത്തി. വൈസ് പ്രസിഡണ്ടിനും സെക്രട്ടറിക്കും എതിരേ പട്ടികജാതി, പട്ടിക വർഗ വിഭാഗങ്ങൾക്ക് എതിരേയുള്ള അതിക്രമ നിരോധന പ്രകാരമാണ് കേസ് എടുത്തത്.
പ്രസിഡണ്ടിന്റെ ചുമതലകൾ നിർവഹിക്കാൻ വൈസ് പ്രസിഡണ്ട് സമ്മതിച്ചിരുന്നില്ലെന്നും ഭയം കാരണമാണ് പുറത്ത് പരാതി നൽകാതിരുന്നതെന്നും രാജേശ്വരി പറഞ്ഞു. റിപ്പബ്‌ളിക് ദിന ചടങ്ങിൽ ദേശീയ പതാക ഉയർത്താൻ പോലും സമ്മതിച്ചില്ല എന്നും രാജേശ്വരി പരാതിപ്പെട്ടു.