ന്യൂഡെല്‍ഹി : കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് സമരം നടത്തുന്ന കര്‍ഷകരും കേന്ദ്രസര്‍ക്കാരും തമ്മില്‍ നടന്ന 7ആം ചര്‍ച്ചയും പരാജയപ്പെട്ടു. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാന്‍ തയ്യാറല്ലെന്നും താങ്ങുവിലയില്‍ വിട്ടുവീഴ്‌ച ആകാമെന്നുമാണ് സര്‍ക്കാര്‍ നിലപാട് അറിയിച്ചത്. എന്നാല്‍ താങ്ങുവിലയില്‍ മാത്രം വിട്ടുവീഴ്‌ച അനുവദിക്കാമെന്ന സര്‍ക്കാര്‍ നിര്‍ദേശത്തെ കര്‍ഷക സംഘടനകള്‍ ഒന്നടങ്കം തള്ളിയതോടെയാണ് ചര്‍ച്ച വീണ്ടും പരാജയപ്പെട്ടത്.
കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാനായി പുതിയ ഓര്‍ഡിനന്‍സ് കൊണ്ടുവരണമെന്നും, അടുത്ത പാര്‍ലമെന്റ് സമ്മേളനത്തില്‍ അത് പാസാക്കിയാൽ മതിയെന്നും, താങ്ങുവിലക്ക് നിയമസാധുത നല്‍കാനായി ഇപ്പോള്‍ ലോക്‌സഭയിലുള്ള സ്വകാര്യ ബില്ലിന് അംഗീകാരം നല്‍കണമെന്നുമാണ് കര്‍ഷക സംഘടനകള്‍ ആവശ്യപ്പെട്ടത്. എന്നാല്‍ ഇവ അംഗീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ല. നിയമങ്ങള്‍ പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയ്യാറല്ലാത്ത സാഹചര്യത്തില്‍ സമരം കൂടുതല്‍ ശക്‌തമാക്കി മുന്നോട്ട് പോകുമെന്ന നിലപാടില്‍ കര്‍ഷകര്‍ ഉറച്ചു നില്‍ക്കുകയാണ്. അടുത്ത ചര്‍ച്ച ജനുവരി 8ആം തീയതി നടക്കും.
അതേസമയം തന്നെ റിലൈന്‍സിന്റേയും, അദാനി ഗ്രൂപ്പിന്റെയും ഉല്‍പ്പന്നങ്ങള്‍ ബഹിഷ്‌കരിച്ചുകൊണ്ടുള്ള സമരം കര്‍ഷകര്‍ ശക്‌തമാക്കിയതോടെ, കര്‍ഷക സംഘടനകള്‍ക്ക് ഉറപ്പുമായി റിലൈന്‍സ് ഇന്‍ഡസ്ട്രീസ് രംഗത്തെത്തി. കര്‍ഷകരുടെ ക്ഷേമത്തിന് വേണ്ടി നിലകൊള്ളുമെന്നും, സര്‍ക്കാര്‍ നിശ്‌ചയിക്കുന്ന താങ്ങുവിലയില്‍ കുറഞ്ഞ നിരക്കില്‍ ഉല്‍പ്പന്നങ്ങള്‍ ശേഖരിക്കില്ലെന്നും, കരാര്‍ കൃഷി നടത്തില്ലെന്നും, കൃഷി ഭൂമി വാങ്ങില്ലെന്നും റിലൈന്‍സ് ഉറപ്പ് നല്‍കി. എന്നാല്‍ റിലൈസിന്റെ ഉറപ്പല്ല, മറിച്ച് സര്‍ക്കാരിന്റെ ഉറപ്പാണ് തങ്ങള്‍ക്ക് വേണ്ടതെന്നാണ് കര്‍ഷകര്‍ ഇതിനോട് പ്രതികരിച്ചത്.
Read also : കോവിഡ് വകഭേദം; രാജ്യത്ത് ആകെ കേസുകളുടെ എണ്ണം 38 ആയി