ചെന്നൈ: ഐപിഎസ് ഉദ്യോഗസ്‌ഥയോട് മോശമായി പെരുമാറിയതിന് തമിഴ്‌നാട് സ്‌പെഷ്യൽ ഡിജിപി രാജേഷ് ദാസിനെതിരെ കേസ്. ഐപിഎസ് ഉദ്യോഗസ്‌ഥയുടെ പരാതിയിൽ തമിഴ്‌നാട് ഹൈക്കോടതിയാണ് ഡിജിപിക്കെതിരെ സ്വമേധയാ കേസെടുത്തിരിക്കുന്നത്. ഡിജിപി റാങ്കിലുള്ള ഉദ്യോഗസ്‌ഥ കേസ് അന്വേഷിക്കണമെന്നും കോടതി ഉത്തരവിട്ടു. സംഭവത്തിൽ കഴിഞ്ഞ ദിവസം സിബിഐ കേസ് രജിസ്‌റ്റർ ചെയ്‌തിരുന്നു.
കഴിഞ്ഞ ആഴ്‌ചയാണ് ഐപിഎസ് ഓഫീസർ പരാതിയുമായി രംഗത്തെത്തിയത്. ഫെബ്രുവരി 22നായിരുന്നു കേസിന് ആസ്‌പദമായ സംഭവം. ഔദ്യോഗിക കൃത്യ നിർവഹണത്തിനിടെ രാജേഷ് ദാസ് തന്നോട് കാറിൽ കേറാൻ ആവശ്യപ്പെട്ടെന്നും കാറിൽ വെച്ച് അപമര്യാദയായി പെരുമാറിയെന്നുമാണ് ഉദ്യോഗസ്‌ഥയുടെ പരാതി. തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട ഡ്യൂട്ടിക്കിടെയാണ് ഐപിഎസ് ഉദ്യോസ്‌ഥക്ക് ദുരനുഭവം ഉണ്ടായതെന്നും പരാതിയിൽ പറയുന്നു.
പരാതി നൽകുന്നതിൽ നിന്ന് പിൻമാറാൻ തന്റെ സഹപ്രവർത്തകർ സമ്മർദ്ദം ചെലുത്തിയതായും ഉദ്യോഗസ്‌ഥ പറയുന്നു. എന്നാൽ, ആരോപണങ്ങൾ ഡിജിപി നിഷേധിച്ചു. തമിഴ്‌നാട് മുൻ ആരോഗ്യ സെക്രട്ടറിയുടെ ഭർത്താവ് കൂടിയാണ് ഡിജിപി രാജേഷ് ദാസ്.
Also Read: ആന്ധ്രാ മുൻമുഖ്യമന്ത്രി ചന്ദ്രബാബു നായിഡു പോലീസ് കസ്‌റ്റഡിയിൽ