തിരുവനന്തപുരം: ഡിസിസി അധ്യക്ഷ പട്ടികയിൽ അതൃപ്‌തി അറിയിച്ച് ഉമ്മൻചാണ്ടി ഹൈക്കമാൻഡിനെ സമീപിച്ചു. പിന്തുണയുമായി രമേശ് ചെന്നിത്തലയും ഒപ്പമുണ്ട്. സംസ്‌ഥാന നേതൃത്വം അവഗണിക്കുന്നു എന്ന കാര്യം എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവറിനെ ഇരുനേതാക്കളും ഫോണിലൂടെ അറിയിച്ചു.
അതേസമയം, ഗ്രൂപ്പുകളുടെ സമ്മർദ്ദത്തിന് വഴങ്ങേണ്ടതില്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് പ്രതിക്ഷ നേതാവ് വിഡി സതീശനും കെപിസിസി അധ്യക്ഷൻ കെ സുധാകരനും. 14 ഡിസിസി അധ്യക്ഷ സ്‌ഥാനത്തേക്കുള്ള ചുരുക്ക പട്ടിക ഹൈക്കമാൻഡിന് സമർപ്പിച്ചിട്ടും തർക്കം തുടരുകയാണ്. പട്ടികക്ക് എതിരെ നേരത്തെ തന്നെ പരാതിയുമായി ഹൈക്കമാൻഡിനെ സമീപിച്ച ഉമ്മൻചാണ്ടിയെയും രമേശ് ചെന്നിത്തലയേയും അനുനയിപ്പിക്കുന്നതിന്റെ ഭാഗമായാണ് താരിഖ് അൻവർ ഫോണിൽ വിളിച്ചത്. എന്നാൽ, സംസ്‌ഥാന നേതൃത്വം അവഗണിക്കുകയാണെന്ന് ഇരുവരും ആവർത്തിച്ചു.
വേണ്ടത്ര ചർച്ച നടത്താതെയാണ് പട്ടിക കൈമാറിയതെന്നും ഒന്നിച്ച് പോകണമെന്ന സന്ദേശം നേതൃത്വത്തിന് നൽകണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു. എന്നാൽ, ചർച്ചകളിൽ നിന്ന് ഒഴിവാക്കിയെന്ന മുതിർന്ന നേതാക്കളുടെ പരാതി സുധാകരനും സതീശനും തള്ളി. സംസ്‌ഥാനത്ത് വിശദമായ ചർച്ച തന്നെയാണ് നടത്തിയത്. പതിവിന് വിപരീതമായി വർക്കിങ് പ്രസിഡണ്ടുമാർക്കും ഡെൽഹിയിലെ ചർച്ചകളിൽ പങ്കാളിത്തം നൽകിയതും നേതാക്കൾ ചൂണ്ടിക്കാട്ടുന്നു.
പട്ടിക പ്രഖ്യാപനം ഈ ആഴ്‌ചയോ അടുത്ത ആഴ്‌ചയോ പ്രഖ്യാപിക്കാനാണ് നീക്കം. ഡിസിസി അധ്യക്ഷ സ്‌ഥാനത്തേക്ക് വനിതാ പ്രാതിനിധ്യം ഉറപ്പുവരുത്തുന്നതിൽ ആശയക്കുഴപ്പം നിലനിൽക്കുന്നുണ്ട്. ചെറിയ സംസ്‌ഥാനം ആയതിനാൽ ഹൈക്കമാൻഡ് കടുംപിടിത്തം പിടിച്ചേക്കില്ലെന്നാണ് വിലയിരുത്തൽ. പകരം കെപിസിസി പട്ടികയിൽ പത്തിൽ കുറയാതെ വനിതാ പ്രാതിനിധ്യം ഉറപ്പുവരുത്തണമെന്നും നിർദ്ദേശമുണ്ട്.
Also Read: മീൻകുട്ട തട്ടിയെറിഞ്ഞ സംഭവം; ആറ്റിങ്ങൽ നഗരസഭാ ജീവനക്കാർക്ക് സസ്‌പെൻഷൻ