തിരുവനന്തപുരം: സംസ്‌ഥാനത്തെ ക്ഷയരോഗ നിവാരണ പ്രവര്‍ത്തനങ്ങളുടെ പുരോഗതി വിലയിരുത്തുന്നതിന് ജില്ലാതല വാര്‍ഷിക സര്‍വേ ആരംഭിക്കുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ സബ് നാഷണല്‍ സര്‍ട്ടിഫിക്കേഷന്റെ ഭാഗമായാണ് സര്‍വേ നടത്തുന്നത്.
കേന്ദ്ര ക്ഷയരോഗ നിവാരണ വിഭാഗവും, ലോകാരോഗ്യ സംഘടന ഇന്ത്യ പ്രതിനിധികളും , ഐസിഎംആര്‍-എന്‍ഐആര്‍ടി, ഇന്ത്യന്‍ അസോസിയേഷന്‍ ഫോര്‍ പ്രിവന്റീവ് & സോഷ്യല്‍ മെഡിസിന്‍ എന്നിവ സംയുക്‌തമായാണ് സബ് നാഷണല്‍ സര്‍ട്ടിഫിക്കേഷന്‍ പദ്ധതിയിലൂടെ ക്ഷയരോഗ നിവാരണ പ്രവര്‍ത്തനങ്ങളില്‍ കേരളം കൈവരിച്ച പുരോഗതി വിലയിരുത്തുന്നതെന്നും മന്ത്രി അറിയിച്ചു.
കഴിഞ്ഞ വര്‍ഷമാണ് സബ് നാഷണല്‍ സര്‍ട്ടിഫിക്കേഷന്‍ ആദ്യമായി ആരംഭിച്ചത്. സംസ്‌ഥാനങ്ങളുടെ പട്ടികയില്‍ കേരളം മാത്രമാണ് ഇന്ത്യയില്‍ ആദ്യമായി മെഡല്‍ നേടിയത്. ഈ വര്‍ഷം സംസ്‌ഥാനത്തെ 14 ജില്ലകളെയും സബ് നാഷണല്‍ സര്‍ട്ടിഫിക്കേഷനായി നാമനിര്‍ദ്ദേശം ചെയ്‌തിട്ടുണ്ട്. ഫീല്‍ഡ് തലത്തില്‍ ആശാ പ്രവര്‍ത്തകര്‍, സന്നദ്ധ പ്രവര്‍ത്തകര്‍, ജില്ലാ ടിബി ഓഫിസര്‍ എന്നിവരുടെ സഹകരണത്തോടെ ഫെബ്രുവരി 14 മുതല്‍ മാര്‍ച്ച് പകുതിവരെയാണ് സര്‍വേ നടത്തുന്നത്. സര്‍വേയില്‍ ഓരോ ജില്ലയിലും രണ്ടുപേരടങ്ങുന്ന പതിനഞ്ചു സംഘങ്ങളുണ്ടാകും.
ദേശീയ ശരാശരിയെ അപേക്ഷിച്ച് ക്ഷയരോഗബാധ കേരളത്തില്‍ കുറവാണെങ്കിലും ഇന്നും ക്ഷയരോഗം ആരോഗ്യ മേഖലയില്‍ ഒരു വെല്ലുവിളിയായി തന്നെ തുടരുന്നു. സുസ്‌ഥിര വികസന ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിന്റെ ഭാഗമായി ക്ഷയരോഗ നിവാരണം എന്ന ലക്ഷ്യത്തിലെത്താന്‍ സര്‍ക്കാര്‍ ‘ക്ഷയരോഗമുക്‌ത കേരളം’ പദ്ധതി നടപ്പിലാക്കി വരുന്നു. കോവിഡ് വെല്ലുവിളികളെ തരണം ചെയ്‌ത് 2025ഓടുകൂടി ക്ഷയരോഗ ബാധിതരുടെ എണ്ണം 2015നെ അപേക്ഷിച്ച് 80 ശതമാനം കുറയ്‌ക്കാനായി കേരളം കര്‍മനിരതയോടെ പ്രവര്‍ത്തിച്ചുവരുന്നു; ആരോഗ്യമന്ത്രി വ്യക്‌തമാക്കി.
Read Also: ആഫ്രിക്കയ്‌ക്ക് പുറത്തെ ഏറ്റവും വലിയ സഫാരി പാർക്ക് ഷാർജയിൽ