ഷാർജ: ആഫ്രിക്കക്ക് പുറത്തുള്ള ലോകത്തിലെ ഏറ്റവും വലിയ സഫാരി പാര്‍ക്ക് ഷാര്‍ജയിൽ പ്രവർത്തനം ആരംഭിച്ചു. സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയാണ് പാര്‍ക്ക് കഴിഞ്ഞ ദിവസം ഉൽഘാടനം ചെയ്‌തത്. ആഫ്രിക്കന്‍ ഭൂപ്രദേശത്തേയും, വനസമ്പത്തിനേയും നേരിട്ടറിയും വിധമാണ് വന്‍മരങ്ങളാലും വ്യത്യസ്‌ത വിഭാഗത്തിലുള്ള മൃഗങ്ങളാലും സമ്പന്നമായാണ് സഫാരി പാര്‍ക്കിനെ ഒരുക്കിയിരിക്കുന്നത്.
ഷാര്‍ജയുടെ കാര്‍ഷിക ഉപനഗരമായ അല്‍ ദൈദ് പട്ടണത്തിന് സമീപത്ത് സ്‌ഥിതിചെയ്യുന്ന ഷാര്‍ജ സഫാരിയില്‍ കാടിന്റെ സ്വാഭാവികത തനത് രീതിയില്‍ നിലനിര്‍ത്തിയിരിക്കുന്നു. കാടുകള്‍ക്ക് അനുയോജ്യമായ പ്രദേശമെന്ന നിലയിലാണ് കാര്‍ഷിക മേഖലക്കടുത്തുള്ള സ്‌ഥലം തിരഞ്ഞെടുത്തത്.
എട്ട് ചതുരശ്ര കിലോമീറ്റര്‍ വിസ്‌തൃതിയില്‍ നിര്‍മിച്ചിരിക്കുന്ന പാര്‍ക്ക് 120 ഇനം ആഫ്രിക്കന്‍ മൃഗങ്ങളുടെ ആവാസ കേന്ദ്രമാണ്. കൂടാതെ ഒരു ലക്ഷത്തോളം ആഫ്രിക്കന്‍ മരങ്ങളും ഇവിടെ വെച്ചുപിടിപ്പിച്ചിട്ടുണ്ട്. വംശനാശഭീഷണി നേരിടുന്ന മൃഗങ്ങള്‍ ഉള്‍പ്പെടെ ഈ പാര്‍ക്കിലുണ്ട്. നേരത്തെ ചെറിയതോതില്‍ പ്രവര്‍ത്തിച്ചിരുന്ന പാര്‍ക്ക് വിപുലീകരിച്ചാണ് ഷാര്‍ജ സഫാരി പാര്‍ക്ക് ആയി മാറിയത്.
എല്ലാ ദിവസവും രാവിലെ 8.30 മുതല്‍ വൈകീട്ട് 6.30 വരെയാണ് പ്രവര്‍ത്തന സമയം. 40 ദിര്‍ഹം മുതല്‍ 275 ദിര്‍ഹം വരെയാണ് ടിക്കറ്റ് നിരക്ക്. ഇക്കോ ടൂറിസം, സാംസ്‌കാരിക പൈതൃകം, ചരിത്രസ്‌ഥലങ്ങള്‍, സാഹസിക ടൂറിസം എന്നവ വികസിപ്പിക്കുന്നതിന്റെ ഭാഗമായാണ് സഫാരി പാര്‍ക്ക് കൊണ്ടുവന്നത്. രാജ്യത്തെ ടൂറിസം മേഖലയില്‍ വലിയചലനം സൃഷ്‌ടിക്കാന്‍ സഫാരിപാര്‍ക്കിന് കഴിയുമെന്നാണ് പ്രതീക്ഷ.
Read Also: കോഴിക്കോട് സിവിൽ സ്‌റ്റേഷൻ സ്‌തംഭിച്ചു; ആയിരത്തോളം ജീവനക്കാർ സമരത്തിൽ