തിരുവനന്തപുരം: നിയമ സഭയില്‍ ഉന്നയിക്കുന്ന ചോദ്യങ്ങളില്‍ രാഷ്‌ട്രീയ പാര്‍ട്ടികളുടെ പേര് ഉപയോഗിക്കരുതെന്ന് സ്‌പീക്കർ എംബി രാജേഷ്. കൊല്ലം ചവറയില്‍ പാര്‍ട്ടി ഫണ്ട് ചോദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറി വ്യവസായിയെ ഭീഷണിപ്പെടുത്തിയെന്ന പരാതി സഭയില്‍ ഉന്നയിക്കപ്പെട്ടതിന് പിന്നാലെയാണ് സ്‌പീക്കറുടെ നിർദ്ദേശം.
ഇരിക്കൂര്‍ എംഎല്‍എ സജീവ് ജോസഫ് ആണ് ചോദ്യം ഉന്നയിച്ചത്. എന്നാൽ ചോദ്യത്തില്‍ രാഷ്‌ട്രീയ പാര്‍ട്ടിയുടെ പേര് പരാമര്‍ശിച്ചത് അനുചിതമാണെന്ന് സ്‌പീക്കർ ചൂണ്ടിക്കാട്ടി. രാഷ്‌ട്രീയ പാര്‍ട്ടിയുടെ പേര് പരാമര്‍ശിച്ചു കൊണ്ടുള്ള വാചകം സഭാ രേഖയില്‍ ഉണ്ടാവില്ലെന്നും സ്‌പീക്കർ വ്യക്‌തമാക്കി.
പാര്‍ട്ടി ചോദിച്ച സംഭാവന തന്നില്ലെങ്കില്‍ ഭൂമിയില്‍ കൊടി കുത്തുമെന്ന് അമേരിക്കന്‍ മലയാളിയായ കണ്‍വന്‍ഷന്‍ സെന്റര്‍ ഉടമയെ സിപിഎം ബ്രാഞ്ച് സെക്രട്ടറി ഭീഷണിപ്പെടുത്തിയെന്ന വിവാദമാണ് സഭയില്‍ ഉന്നയിക്കപ്പെട്ടത്. സിപിഎം ചവറ ഈസ്‌റ്റ് മുകുന്ദപുരം ബ്രാഞ്ച് സെക്രട്ടറി ബിജുവിനും കൃഷി ഓഫിസര്‍ക്കുമെതിരെ മുഖ്യമന്ത്രിക്കും വ്യവസായ മന്ത്രിക്കും പരാതി നല്‍കുകയും ചെയ്‌തിരുന്നു.
അതേസമയം, വ്യവസായ വകുപ്പുമായി ബന്ധപ്പെട്ട യാതൊരു പ്രശ്‌നങ്ങളുമില്ലെന്നും സംസ്‌ഥാനത്ത് വ്യവസായത്തിന് നല്ല അന്തരീക്ഷമാണെന്നും ആയിരുന്നു വിഷയത്തില്‍ വ്യവസായ മന്ത്രി പി രാജീവിന്റെ പ്രതികരണം. ഒറ്റപ്പെട്ട സംഭവങ്ങള്‍ പർവതീകരിച്ച് കാണിക്കുകയാണ്. വ്യവസായ പാര്‍ക്കുകള്‍ ആരംഭിക്കുന്നതിനുള്ള തടസങ്ങള്‍ ഒഴിവാക്കുമെന്നും വ്യവസായ മന്ത്രി സഭയില്‍ വ്യക്‌തമാക്കി.
Most Read: രാജ്യത്തെ 18 ഇടങ്ങളിൽ എൻഐഎ റെയ്‌ഡ്