ന്യൂഡെൽഹി: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ എൻഐഎ റെയ്‌ഡ്. ഡെൽഹി എൻസിആർ, ഉത്തർപ്രദേശ്, ജമ്മു കശ്‌മീർ എന്നിവിടങ്ങളിലായി 18 സ്‌ഥലങ്ങളിലാണ് എൻഐഎ റെയ്‌ഡ് നടത്തുന്നത്. കശ്‌മീരിൽ അടുത്തിടെ സാധാരണക്കാർക്ക് നേരെ ഉണ്ടായ തീവ്രവാദ ആക്രമണങ്ങളുടെയും ഗുജറാത്തിലെ മുന്ദ്ര പോർട്ടിൽ 2988.21 കിലോ ഹെറോയിൻ പിടിച്ചെടുത്തത്തിന്റെയും പശ്‌ചാത്തലത്തിലാണ് എൻഐഎ പരിശോധന.
ലഷ്‌കർ-ഇ-തൊയ്ബ, ജെയ്ഷ്-ഇ-മുഹമ്മദ്, ഹിസ്ബുൾ മുജാഹിദീൻ, അൽ-ബദർ തുടങ്ങിയ ഭീകര സംഘടനകളുമായി ബന്ധമുള്ളവർക്ക് എതിരായ നടപടിയുടെ ഭാഗമാണ് ജമ്മു കശ്‌മീരിലെ റെയ്‌ഡ് എന്ന് കേന്ദ്ര അന്വേഷണ ഏജൻസി പറഞ്ഞു. തീവ്രവാദികൾക്ക് സേവനങ്ങളും ഉപകരണങ്ങളും എത്തിച്ചു നൽകുന്നവരെ ലക്ഷ്യമിട്ടാണ് റെയ്‌ഡ് നടത്തിയത്; എൻഐഎ ഉദ്യോഗസ്‌ഥൻ പറഞ്ഞു.
കശ്‌മീരിൽ അഞ്ച് ദിവസത്തിനിടെ ഹിന്ദു, സിഖ് സമുദായങ്ങളിൽ നിന്നുള്ള ഏഴ് സാധാരണക്കാരെയാണ് ഭീകരർ കൊലപ്പെടുത്തിയത്. നിരോധിത ലഷ്‌കർ-ഇ-തൊയ്ബ ഭീകര സംഘടനയുടെ നിഴൽ സംഘടനയായി കണക്കാക്കപ്പെടുന്ന റെസിസ്‌റ്റൻസ് ഫ്രണ്ട് (ടിആർഎഫ്) ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ട്.
ഒക്‌ടോബർ 6ന് ഗുജറാത്തിലെ മുന്ദ്ര പോർട്ടിൽ മയക്കുമരുന്ന് പിടികൂടിയതിന് ശേഷം ഡെൽഹിയിലും ഉത്തർപ്രദേശിലും എൻഐഎ നടത്തിയ രണ്ടാമത്തെ റെയ്‌ഡ് ആണ് ഇത്. ഐപിസി വകുപ്പുകൾ, എൻഡിപിഎസ് നിയമം, നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയൽ എന്നീ വകുപ്പുകൾ പ്രകാരമാണ് ഹെറോയിൻ പിടികൂടിയ കേസ് എൻഐഎ ഏറ്റെടുത്തത്. കേസിൽ വിജയവാഡ ആസ്‌ഥാനമായുള്ള ട്രേഡിംഗ് കമ്പനി ഉടമകളായ ഇന്ത്യൻ ദമ്പതികൾ ഉൾപ്പെടെ എട്ട് പേരാണ് അറസ്‌റ്റിൽ ആയത്.
Most Read: രാജ്യത്ത് വൈദ്യുതി പ്രതിസന്ധി സങ്കീർണമാകുന്നു; ഉപയോഗം കുറയ്‌ക്കാൻ അഭ്യർഥന